തിരുവനന്തപുരം : അടിയന്തരാവസ്ഥ കാലങ്ങളില്‍ തികച്ചും സ്വഭാവികമെന്ന് തോന്നുന്ന വാര്‍ത്തകളായിരുന്നു ജനങ്ങള്‍ക്ക് കസ്‌റ്റഡി മരണങ്ങള്‍. ഉരുട്ടി കൊലപാതകങ്ങളടക്കം കേരളാ പോലീസിന്റെ ഇരുണ്ട ചരിത്രത്തിന് പറയാന്‍ ഇത്തരത്തില്‍ ഒരുപാട് കഥകളാണുള്ളത്. പോലീസ് എന്ന് പേരുകേട്ടാല്‍ പോലും പേടിച്ച് വിറച്ചിരുന്ന കാലഘട്ടത്തില്‍ നിന്നാണ് ഇന്ന് കാണുന്ന ജനമൈത്രി പോലീസിലേക്കുള്ള കേരള പോലീസിന്റെ പരിണാമം എത്തിനില്‍ക്കുന്നത്. പോലീസ് എന്ന് എഴുതുന്ന ബോര്‍ഡില്‍ ചുവപ്പും നീലയും കലര്‍ത്തി എന്നതിലുപരി പരാതിയുമായി ഏത് പാതിരാത്രിയിലും ധൈര്യമായി കടന്നുചെല്ലാവുന്ന ഒരു ഇടമായി പപോലീസ് സ്‌റ്റേഷന്‍ മാറുകയായിരുന്നു ഇതിലൂടെ. മാത്രമല്ല ജനമൈത്രി പോലീസ് എന്നത് കാലങ്ങളായുള്ള ആവശ്യവുമായിരുന്നു.
ഏത് പ്രതിസന്ധിയിലും സഹോദരങ്ങളെപ്പോലെ കൈത്താങ്ങല്‍ നല്‍കുന്ന പോലീസിന്റെ സേവന മികവ് മലയാളികള്‍ക്കിടയില്‍ ഏറ്റവും ചര്‍ച്ചയായതും ഒപ്പം കൈയ്യടി നേടിയതും ഇക്കാലയളവിലാണ്. പോലീസിനെ ക്രൂരന്മാരായി ചിത്രീകരിച്ചിരുന്ന സിനിമകള്‍ക്ക് പകരം പോലീസിന്റെ നന്മയുള്ള വശങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയെന്നതും വലിയ മാറ്റങ്ങളായിരുന്നു. പ്രണയിക്കുന്നവരെ ഒരുമിപ്പിക്കാനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ പോലീസുകാരും ജനങ്ങള്‍ക്ക് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ പോലീസുകാരുമെല്ലാം ഇതിന് ഉത്തമ ഉദാഹരണങ്ങളുമാണ്.
എന്നാല്‍ ഇത്തരത്തില്‍ നിരവധി ബഹുമതികള്‍ ഏറ്റുവാങ്ങിയ കേരള പോലീസിന് അടുത്ത കാലത്തായി ഏല്‍ക്കേണ്ടി വരുന്നത് വിമര്‍ശനങ്ങളുടെ പ്രവാഹമാണ്. പിണറായിയുടെ പോലീസിന് അഹങ്കരമാണ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് സര്‍വസാധാരണമാണെങ്കിലും കേരളത്തെ സംബന്ധിച്ച് ഇത് അപൂര്‍വമാണ്. പിണറായി വിജയന്‍ അധികാരത്തിലേറിയ ശേഷമാണ് മുഖ്യമന്ത്രി ആഭ്യന്തരം കൈകാര്യം ചെയ്യുന്ന രീതി കേരളത്തിന് പരിചിതമാവുന്നത്. ശേഷം, കേരളം പല അവസരങ്ങളിലും കണ്ടത് പോലീസിന്റെ ധാര്‍ഷ്‌ട്യ മുഖമായിരുന്നു. ജനങ്ങളോട് ഉപയോഗിക്കുന്ന മോശം വാക്കുകളടക്കം സ്‌ത്രീ പുരുഷ ഭേദമെന്യേ സമരം ചെയ്യുന്നവരെ റോഡിലൂടെ വലിച്ചിഴയ്‌ക്കുന്ന പ്രവണതയും ഒരിടവേളയ്‌ക്ക് ശേഷം ഈ അടുത്ത കാലത്താണ് വീണ്ടും കണ്ടുതുടങ്ങിയത്. ഇത്തരത്തില്‍ വാഹനത്തിന്റെ പെട്രോള്‍ ടാങ്ക് പമ്പ് ജീവനക്കാരന്‍ തുറന്ന് നല്‍കിയില്ലെന്നും കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്ത് മേലില്‍ തട്ടിയെന്നും തുടങ്ങിയ നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പോലീസിന്റെ അതിക്രമം തുടര്‍ന്നു.
ഇതിനൊപ്പം അടുത്തിടെയായി കസ്‌റ്റഡി മരണങ്ങളും കേരളത്തില്‍ ചൂടുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ രാസലഹരിയുമായി പിടികൂടിയ താമിര്‍ ജിഫ്രിയുടെ കസ്‌റ്റഡി മരണവും അതിന് മുമ്പ് വടകര സ്‌റ്റേഷനില്‍ വെച്ചുണ്ടായ സജീവന്റെ കസ്‌റ്റഡി മരണവും അടക്കം പോലീസിന്റെ അതിക്രമങ്ങള്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവുകയാണ്. താമിര്‍ ജിഫ്രിയുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചതവുകളടക്കം 13 പാടുകളായിരുന്നു കണ്ടെത്തിയിരുന്നത്. സുഹൃത്തുക്കള്‍ തമ്മിലുള്ള അടിപിടികളാണ് ശരീരത്തിലെ മുറിവിന് കാരണം എന്ന പോലീസ് വാദം വിശ്വസിക്കാന്‍ അല്‍പം പ്രയാസമേറിയ കാര്യവുമാണ്. അതായത് ഏതെങ്കിലും കേസില്‍ ഒരു വ്യക്തി പ്രതിയെന്ന് ആരോപിക്കപ്പെടുകയും പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌താല്‍ അയാള്‍ യഥാര്‍ത്ഥത്തില്‍ കുറ്റക്കാരനെന്ന് വിധിക്കേണ്ടത് കോടതിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമപാലകരാവേണ്ട പോലീസ് സ്വയം നിയമം കൈയ്യിലെടുക്കുമ്പോള്‍ ജനങ്ങളും പരിഭ്രാന്തരാവും. ഒരു വ്യക്തി എത്രമാത്രം കുറ്റക്കാരനെന്ന് ആരോപിക്കപ്പെട്ടാലും അവന്റെ ജീവനും അഭിമാനവും വളരെ വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പൂര്‍വീകര്‍ പയറ്റിയതും പിന്നീട് മാറ്റങ്ങള്‍ക്ക് വിധേയമായതുമായ പഴയ പരുക്കന്‍ രീതിയിലേക്ക് പോലീസ് പോകുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. അല്ലാത്തപക്ഷം തുടര്‍ന്നൊരു പൊളിച്ചെഴുത്തിന് കാലങ്ങള്‍ ഒരുപാട് വേണ്ടിവന്നേക്കാം.































