ഇരവിപേരൂർ : നന്നൂർ ദേവീക്ഷേത്രത്തിൽ കാണിയ്ക്കവഞ്ചിയിലെ പണം മോഷ്ടിച്ചു. കൊടിമര ചുവട്ടിലെയും യക്ഷി അമ്പലത്തിന് മുമ്പിലെയും വഞ്ചികകളുടെ പൂട്ട് തകർത്താണ് മോഷണം. ഇവയിലെ പണം ഏഴുമാസമായി എടുത്തിരുന്നില്ല. ഇതിനാൽ 25,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു.
കൊടിമരത്തിന് കീഴിലെ വഞ്ചികയുടെ പുറമേ മാത്രമല്ല അകത്തും പൂട്ടകൾ പിടിപ്പിച്ചിരുന്നു. ഇവ രണ്ടും ആയുധം ഉപയോഗിച്ച് തകർത്താണ് മോഷണം നടത്തിയത്. ക്ഷേത്രത്തിൽ സി.സി.ടി.വി. സംവിധാനം ഉണ്ടായിരുന്നു. എന്നാൽ ക്യാമറകളിൽ ദൃശ്യങ്ങൾ പതിയാത്ത തരത്തിൽ മോഷ്ടാക്കൾ അവ തിരിച്ചുവെച്ചിരുന്നു. തിരുവല്ല പോലീസ് വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധർ തെളിവെടുത്തു.






























