ചണ്ഡിഗഡ്: കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുർമ്മു സമയം അനുവദിച്ചെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. എഎപി വിട്ട് ബിജെപിയിൽ എത്തിയ 7 എംപിമാരെ തിരിച്ചുവിളിക്കണമെന്ന് (Recall) രാഷ്ട്രപതിയോട് അഭ്യർത്ഥിക്കും. മെയ് അഞ്ചാം തിയതി ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ച്ചയിൽ എംഎൽഎമാർ ഒപ്പം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. രാജ്യസഭയിലെ 10 എഎപി എംപിമാരിൽ ഏഴ് പേർ കഴിഞ്ഞ ഏപ്രിൽ 24-നാണ് എഎപി വിട്ടത്. രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് കുമാർ മിത്തൽ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി, സ്വാതി മലിവാൾ എന്നിവരാണ് പാർട്ടി വിട്ടത്.
ഇതിൽ ആറു പേർ പഞ്ചാബിൽ നിന്നുള്ളവരും ഒരാൾ ദില്ലിയിൽ നിന്നുള്ളയാളുമാണ്. ഈ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നും അവരെ തിരികെ വിളിക്കാൻ അനുവദിക്കണമെന്നുമാണ് ഭഗവന്ത് മന്നിന്റെ പ്രധാന ആവശ്യം. കൂറുമാറിയ എംപിമാരെ ഔദ്യോഗികമായി പുറത്താക്കണമെന്ന് ആവശ്യപ്പെടാൻ പഞ്ചാബിലെ എഎപി എംഎൽഎമാരുടെ ഒരു പ്രതിനിധി സംഘത്തോടൊപ്പം രാഷ്ട്രപതിയെ കാണാനാണ് മുഖ്യമന്ത്രി ആദ്യം പദ്ധതിയിട്ടിരുന്നത്. ബുധനാഴ്ച ചണ്ഡിഗഡിൽ നടന്ന വാർത്താ സമ്മേളനത്തിൽ രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ച വിവരം അദ്ദേഹം പങ്കുവെച്ചെങ്കിലും, എംഎൽഎമാർ ഒപ്പമുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.






























