തിരുവനന്തപുരം : രാഷ്‌ട്രീയ കേരളത്തില്‍ പ്രതിപക്ഷം തെളിവു സഹിതം തങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണപക്ഷം മുഖം മൂടികള്‍ നെയ്‌തുകൂട്ടി കിതച്ചു തുടങ്ങിയപ്പോഴാണ് പഴയ ‘കൈതോലപ്പായ’ കേരള രാഷ്ട്രീയത്തില്‍ സജീവമായത്. വ്യാജ കേസുകളിലൂടെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിച്ഛായ എങ്ങനെ ഇല്ലാതാക്കാം എന്ന് ഭരണപക്ഷത്തെ പ്രമുഖര്‍ വട്ടമേശ സമ്മേളനം നടത്തുമ്പോഴായിരുന്നു ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററുടെ വെളിപ്പെടുത്തല്‍ വിവാദത്തിലേക്ക് വഴിതെളിച്ചത്. തേക്കിന്റെ തടികൊണ്ട് നിര്‍മ്മിച്ച ഒരു വട്ടമേശയില്‍ ഒരു ചെറിയ കൈതോലപ്പായ വിരിച്ചാല്‍ എങ്ങനെയിരിക്കുമെന്നാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ നോക്കി കാണുന്നത്. ടൈം സ്‌ക്വയര്‍ വരെ പേരു കേട്ട ഒരു നേതാവ്…. എങ്കിലും നേതാവ് വന്ന വഴി മറക്കാതിരുന്നത് ഭാഗ്യം. 2.35 കോടി രൂപ കൈതോലപ്പായയില്‍ കൊണ്ടുപോയ ആ നേതാവിന്റെ ലാളിത്യത്തിനാകട്ടെ കേരളത്തിലെ ഓരോ ജനങ്ങളുടെയും കൈയ്യടി. മാത്രവുമല്ല തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന മനോഭാവവും മാഞ്ഞിട്ടില്ല. പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ഏല്‍പ്പിച്ചത് തന്റെ പത്രം ആപ്പീസിലെ ഒരു തൊഴിലാളിയെ.
അങ്ങനെ ലാവ്‌ലിന്‍ മുതല്‍ സ്വര്‍ണക്കടത്ത് വരെ നടന്ന തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളില്‍ ഈ ‘ഒരു’ നേതാവിനെ പാര്‍ട്ടി ഒന്നടങ്കം ചുമലിലേറ്റ് സംരക്ഷിച്ചു നീങ്ങുകയായിരുന്നു ഇതുവരെ. ഇനി വയ്യ എന്ന് അണികള്‍ പറഞ്ഞുതുടങ്ങി. അവര്‍ കിതച്ചു തുടങ്ങിയിരിക്കുന്നു. കാരണം 1995 മുതല്‍ 2023 വരെ തുടര്‍ച്ചയായ 28 വര്‍ഷങ്ങള്‍, പറഞ്ഞിട്ട് കാര്യമില്ല, ആരായാലും അവശരാകും. എന്നാല്‍ പാര്‍ട്ടിയെ പ്രതിരോധിക്കേണ്ടത് ഓരോ അണികളുടെയും ആവശ്യമാണ്. ശക്തിധരന്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇന്ന് രംഗത്തെത്തി. സിപിഎമ്മിനെതിരെയോ പാര്‍ട്ടിക്ക് എതിരെയോ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കണ്‍വീനര്‍. ഇത് മഹാഭാഗ്യമെന്ന് പറയേണ്ടിയിരിക്കുന്നു…… പത്തോ ഇരുപതോ വര്‍ഷം മുമ്പ് എന്തെങ്കിലും സംഭവിച്ചു എന്ന് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ലെന്ന് ഇ പി. അതായത് കണ്‍വീനര്‍ പറഞ്ഞുവരുന്നത് ഇടതുപക്ഷത്തിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പാസ്‌റ്റ് ഈസ് പാസ്‌റ്റ്’ എന്ന രൂപേണ തള്ളിക്കളയണമെന്ന്. ശക്തിധരന്റെ ആരോപണങ്ങള്‍ അദ്ദേഹം ചെയ്‌ത കുറ്റം മറച്ചുപിടിക്കാനാണെന്ന് പറഞ്ഞ് അങ്ങനെ കണ്‍വീനറും തടിതപ്പിയിരിക്കുകയാണ്.
ശക്തിധരന്‍ തുടങ്ങിവെച്ച വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിക്ക് താങ്ങാന്‍ കഴിയില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. പിണറായി വിജയനെ പ്രതികൂട്ടിലാക്കുന്നതാണ് ആരോപണങ്ങളൊക്കെയും. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിക്ക് താങ്ങാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. ചുരുക്കി പറഞ്ഞാല്‍ ശക്തിധരന്‍ പുറത്തിറക്കിയിരിക്കുന്നത് വജ്രായുധം തന്നെയാണ്. കൂടുതല്‍ ആരോപണങ്ങള്‍ തെളിവു സഹിതം നിരത്തുമ്പോള്‍ മുഖ്യമന്ത്രി കസേര, പിണറായി വിജയന് പൊള്ളുന്ന അവസ്ഥയാകും.
ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സുധാകരനെ പിന്തുണയ്‌ക്കുന്നില്ല എന്ന് കള്ളക്കഥകള്‍ നിരത്തിയ സി.പി.എം നേതാക്കളൊന്നും ശക്തിധരന്റെ ആരോപണങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പരസ്‌പര സഹകരണവും വിശ്വാസ്യതയും പാര്‍ട്ടിക്കുള്ളില്‍ നശിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് വായ തുറക്കുകയാണ് നേതാക്കളില്‍ പലരും. എന്തായാലും രണ്ടാം പിണറായി സര്‍ക്കാരിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. ഒപ്പം ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയും.