തിരുവനന്തപുരം: എ.ഡി.ജി.പി.ക്കെതിരേ നടപടി വൈകുന്നതിനുകാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യക്കുറവുതന്നെയാണ് വ്യക്തം. ആ നിലയിലായിരുന്നു കഴിഞ്ഞദിവസം എല്‍.ഡി.എഫ്. യോഗത്തില്‍ മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍. തന്നെയും മകളെയും ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളില്‍ ചിലരെങ്കിലും വീണുപോയിട്ടുണ്ടെന്ന് മുന്നണിയോഗത്തില്‍ പരിഭവിച്ച അദ്ദേഹം ഈ ഘട്ടത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. പരസ്യമായ വെളിപ്പെടുത്തലുകള്‍ നടത്തിയ പി.വി. അന്‍വറിനോടുള്ള അതൃപ്തിയും വ്യക്തമാക്കി. ഇടതുപക്ഷ രാഷ്ട്രീയത്തിലൂടെവന്ന ആളല്ലല്ലോ എന്നായിരുന്നു അന്‍വറിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയുമായുള്ള തര്‍ക്കമാണ് അന്‍വറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനമെന്നും അതെല്ലാം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. അന്‍വറല്ല, ആര്‍.എസ്.എസാണ് ഇവിടത്തെ വിഷയമെന്നതാണ് സി.പി.ഐ.യും മറ്റു ഘടകകക്ഷികളും യോഗത്തില്‍ ഉന്നയിച്ച എതിര്‍വാദം. ഇടതുപക്ഷം ഭരിക്കുമ്പോള്‍ സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ രണ്ട് ആര്‍.എസ്.എസ്. നേതാക്കളെ കണ്ടതിലെ രാഷ്ട്രീയപ്രശ്‌നം വ്യക്തമാക്കി. അടിയന്തരമായ ഇടപെടലും ആവശ്യപ്പെട്ടു.
എല്ലാം ഡി.ജി.പി.യുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞപ്പോഴും സി.പി.ഐ., ആര്‍.ജെ.ഡി., എന്‍.സി.പി. എന്നീ പാര്‍ട്ടികള്‍ ഉറച്ച നിലപാടെടുത്തു. നടപടി നീളുന്നതില്‍ ഇടതുമുന്നണിയിലുള്ള നീരസം പ്രകടമാക്കുന്ന തരത്തിലായിരുന്നു യോഗത്തിലെ ചര്‍ച്ച. തന്നെ ലക്ഷ്യമിട്ടുള്ള പ്രചാരണം കൂട്ടത്തിലുള്ള ചിലര്‍ തിരിച്ചറിയുന്നില്ലെന്നു മുഖ്യമന്ത്രി പരാതിപ്പെട്ടപ്പോള്‍ പിണറായി വിജയന്‍ ആര്‍.എസ്.എസിനു പിറകെ പോയെന്നു തങ്ങളാരും കരുതുന്നില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.





























