കോഴഞ്ചേരി : പമ്പയിലേക്കുള്ള പാതകള്‍ മാലിന്യ കൂമ്പാരമാകുന്നു. കോഴഞ്ചേരി, ആറന്മുള, കോഴിപ്പാലം, മാലക്കര, കുറിയന്നൂർ, ചെറുകോൽപ്പുഴ പ്രദേശങ്ങളിൽ പുണ്യം പൂങ്കാവനം പോലെയുള്ള പദ്ധതികൾ നിലവിലുണ്ടായിരുന്നിട്ടും മാലിന്യം തള്ളലിന് യാതൊരു കുറവുമില്ല. കോവിഡിന് ശേഷം ശുചീകരണം കൃത്യമായ രീതിയിൽ നടപ്പാക്കുന്നതിൽ അധികൃതർ അലംഭാവം കാട്ടുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ഭക്ഷണപ്പൊതികൾ, പ്ലാസ്റ്റിക് കുപ്പികൾ, സഞ്ചികൾ, സോപ്പിന്റെയും ഷാംപൂവിന്റെയും കവറുകൾ, ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ എന്നിവയൊക്കെയാണ് പ്രധാനമായും പമ്പാ തീരത്തെ മലിനമാക്കുന്ന അജൈവ വസ്തുക്കൾ. പച്ചക്കറി അവശിഷ്ടങ്ങൾ, ഹോട്ടൽ മാലിന്യം തുടങ്ങിയവും തള്ളുന്നതിനാൽ കോഴഞ്ചേരി പാലം കടന്നുപോകുമ്പോൾ രൂക്ഷമായ ദുർഗന്ധമാണ്.
ആറന്മുള മണ്ഡലത്തിൽ ഉൾപ്പെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം തൊഴിലുറപ്പ് പദ്ധതിപ്രകാരം മാലിന്യ നിർമാർജന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പക്ഷേ രാത്രിയിൽ മിനിലോറികളിലും മറ്റും മാലിന്യം തള്ളുന്നത് പതിവാകുന്നുവെന്ന് നാട്ടുകാർ പറയുന്നു. പമ്പയുടെ മലിനീകരണം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് പലതവണ കത്ത് നൽകിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. പമ്പാതീരത്തേക്ക് മാലിന്യം തള്ളുന്നത് പതിവായതോടെ പമ്പയുടെ കരയിലുള്ള കോഴഞ്ചേരി മുതലുള്ള പ്രദേശങ്ങൾ പ്രതിസന്ധിയിലാണ്. അറവുശാലകളിലെയും ചന്തയിലെയും ശൗചാലയങ്ങളിലെയും മാലിന്യം നദിയിലേക്കു തന്നെയാണ് തള്ളുന്നത്.






























