ഏനാത്ത് : കല്ലടയാറിന്‍റെ പടവുകള്‍ അപകട ഭീക്ഷണിയില്‍. കല്ലടയാറ്റിൽ മുമ്പ് ബെയ്‌ലി പാലം നിന്ന ഭാഗത്ത് കുളിക്കാനിറങ്ങുന്ന പടവുകളാണ് ഭീഷണി ഉയർത്തുന്നത്. പടവുകൾ കെട്ടാത്തതും സംരക്ഷണവേലി കെട്ടാത്തതുമാണ് പ്രശ്നത്തിന് പ്രധാന കാരണം. മണ്ഡലകാലമെത്തുന്നതോടെ ഇവിടെ കൂടുതൽ ശ്രദ്ധ അവശ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ബെയ്‌ലി പാലം നിർമിച്ച ഭാഗത്ത് പടവുകൾ കെട്ടി കുളിക്കടവിനായി ഉപയോഗിക്കണമെന്ന് നാട്ടുകാർ നേരത്തെ മുതൽ ആവശ്യപ്പെടുന്നു. മണ്ഡലക്കാലത്ത് എം.സി.റോഡുവഴി ശബരിമലയ്ക്കു പോകുന്ന അയ്യപ്പൻമാർ ഈ ഭാഗത്ത് കുളിക്കാൻ ഇറങ്ങുന്നത് പതിവാണ്. ഇത് വലിയ അപകടത്തിന് വഴിവെക്കും. ഇത്തരത്തിൽ ഒരു സുരക്ഷയുമില്ലാത്ത കടവിൽ ഇറങ്ങുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരുമുന്നറിയിപ്പ് ബോർഡുപോലും വെച്ചിട്ടില്ല.
വൻതോതിൽ മണൽ വാരൽ നടന്ന സ്ഥലമാണിവിടം. അതിനാൽ കണക്കുകൂട്ടാവുന്നതിലും അധികമാണ് ഇവിടുത്തെ ആഴം. പ്രളയത്തിൽ ആറ് കരകവിഞ്ഞ് ഒഴുകിയപ്പോൾ ആറ്റിലെ വെള്ളം പെട്ടെന്ന് വലിഞ്ഞ് മണ്ണ് ഒലിച്ചുപോയിരുന്നു. വെള്ളം വലിഞ്ഞപ്പോൾ ഈ ഭാഗത്ത് വലിയകുഴികൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം കുറവുണ്ടെന്നു തോന്നിക്കുന്ന പല ഭാഗവും അപകടം പതിയിരിക്കുന്നവയാണ്. ഇവിടെ പരിചയമില്ലാത്തവർ ഇറങ്ങുന്നത് അപകടത്തിന് വഴിവെക്കും. ഞായർ ദിവസങ്ങളിൽ ധാരളം ഇതര സംസ്ഥാന തൊഴിലാളികൾ ഈ ഭാഗത്ത് കുളിക്കാൻ എത്തുന്നുണ്ട്.






























