കൊച്ചി: കളമശേരി എച്ച്.എം.ടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു. ഹൈദരാബാദ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിിയ പരിശോധനയിലാണ് സ്ഥിരീകരണം. നവംബർ 30 നാണ് മൃതദേഹം കണ്ടെത്തിയത്. ഓർമ നഷ്ടപ്പെട്ട അവസ്ഥയിൽ കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയതായിരുന്നു സൂരജ് ലാമ. കുവൈത്ത് മദ്യദുരന്തത്തിലാണ് സൂരജ് ലാമക്ക് ഓർമ ശക്തി നഷ്ടപ്പെട്ടത്. ഒക്ടോബർ ആറാം തീയതി മുതലാണ് സൂരജ് ലാമയെ കാണാതാവുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കൊൽക്കത്ത സ്വദേശിയായ സൂരജ് ലാമയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.
എന്നാൽ ഒക്ടോബർ 10ന് ഇയാളെ കാണാതാവുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. പോലീസ് അന്വേഷണവും അവസാനിപ്പിച്ച നിലയിലായിരുന്നു. എന്നാൽ സൂരജ് ലാമയുടെ മകൻ കേരളത്തിലെത്തുകയും ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടും ഇയാൾക്ക് വേണ്ടി പരിശോധന തുടർന്നിരുന്നു. അതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.






























