പത്തനംതിട്ട : വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്ന് സ്ത്രീയെ ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം കഴുത്തിലെ മാല കവർന്ന രണ്ടു തമിഴ് നാട് സ്വദേശികളെ പ്രതികളിൽ ഒരാളെ കയ്യോടെ പോലീസ് പിടികൂടി. ഈമാസം 21 ന് വൈകീട്ട് 4 മണിയ്ക്ക് കോയിപ്രം കാഞ്ഞീറ്റുകര പേരൂർച്ചാൽ വടക്കിനേത്ത് യക പി രമണിയമ്മയെയാണ് വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ച ശേഷം മാല കവർന്നത്. കേസിൽ രണ്ടാം പ്രതി തമിഴ്നാട് കന്യാകുമാരി കാരൻകാട് പുല്ലുവിള 3/32 ൽ നിന്നും അയിരൂർ പേരൂർച്ചാൽ വടക്കിനേത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുത്തുലിംഗമാണ് അറസ്റ്റിലായത്.
രമണിയമ്മയെ കഴുത്തിൽ കുത്തിപ്പിടിക്കുകയം പുറത്തിടിക്കുകയും കഴുത്തിലെ മാല പറിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ ഒന്നാം പ്രതി കൈകൊണ്ട് മുഖത്തിടിച്ച് ഒരു പല്ലൊടിയാനും മറ്റും ഇടയാക്കുകയും ചെയ്ത കുറ്റകൃത്യം നടത്തിയശേഷം ഇരുവരും രക്ഷപെടുകയായിരുന്നു. പിറ്റെന്ന് രാവിലെ സ്റ്റേഷനിൽ രമണിയമ്മ ഹാജരായി വിവരം പറഞ്ഞതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കൊയിപ്രം പോലീസ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. തുടർന്ന് പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകൾക്കകം രണ്ടാം പ്രതിയെ പേരൂച്ചാലിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തമിഴ്നാട് കന്യാകുമാരി പൊട്ടാൽക്കുഴി കൽക്കുളം 8/50 വീട്ടിൽ പ്രദീപൻ ചിദംബരമാണ് ഒന്നാം പ്രതി. അറസ്റ്റിലായ രണ്ടാം പ്രതിയെ വിശദമായി ചോദ്യം ചെയ്ത പോലീസ് ഇയാളുടെ കൈയിൽ നിന്നും ഇയാളുടെയും സുഹൃത്തിന്റെയും ഉപയോഗത്തിലുള്ള ഓരോ ഫോണുകളും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാരാജൻ ഐപിഎസിന്റെ നിർദേശപ്രകാരം ഫോണുകൾ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരുകയാണ്.
കവർച്ച നടന്ന വീട്ടിൽ നിന്നും പോലീസ് പിന്നീട് രണ്ടാം പ്രതി ധരിച്ച കൈലി, ചെരുപ്പ്, കൃത്യസ്ഥലത്തിന് സമീപം കാണയപ്പട്ട തമിഴ്നാട് രജിസ്ട്രേഷനിലുള്ള മോട്ടോർ സൈക്കിൾ എന്നിവ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി നിർദേശിച്ചതനുസരിച്ച് തമിഴ്നാട്ടിൽ പ്രതികളുടെ പേരിൽ ഏതെങ്കിലും തരത്തിലുള്ള കേസുകൾ നിലവിലുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന് റിപ്പോർട്ട് അയക്കുകയും ഒന്നാം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. കൊയിപ്രം എസ് ഐ അനൂപ്, സി പി ഓ മാരാെ ബിലു, ഷെബി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.































