മലപ്പുറം : മദ്രസകളും ജാറം കമ്മിറ്റി ഓഫീസുകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്നാണ് ഷംസാദിനെ പിടികൂടിയത്. മോഷ്ടിച്ച തുകയിലെ വലിയൊരു ഭാഗം അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതാണ് രീതിയെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
മോഷണക്കേസില്‍ രണ്ട് തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു. സി സി ടി വി ഉള്ളിടങ്ങളില്‍ പോലും മുഖം മറയ്ക്കാതെയാണ് പ്രതി മോഷണം നടത്തിയിരുന്നത്. ചോദ്യം ചെയ്യലില്‍ മമ്പുറം മഖാം, പാണ്ടിക്കാട് മദ്രസ കമ്മിറ്റി ഓഫീസ്, ആലപ്പുഴയിലെ അമ്പലപ്പുഴ മദ്രസ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇരുപതോളം സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി ദിണ്ഡിഗല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യും. കേരളത്തിലെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നടത്തിയ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷംസാദ്. പുതുപൊന്നാനി മസാലിഹുല്‍ ഇസ്ലാം സംഘം ഓഫീസിന്റെ വാതില്‍ കുത്തിത്തുറന്ന് 2,60,000 രൂപ മോഷ്ടിച്ച കേസിലാണ് ഷംസാദ് പിടിയിലായത്.