പത്തനംതിട്ട : ആരോഗ്യ രംഗത്ത് കേരളത്തില്‍ നടന്നത് സമാനതകളില്ലാത്ത വികസനമാണെന്നും കേരളം നമ്പര്‍ വണ്‍ ആണെന്നും തുടരെ വീമ്പിളക്കിയ ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ വൃക്കരോഗത്തിന് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരില്ല. ഇക്കാര്യം പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എല്‍.അനിതാകുമാരി സ്ഥിരീകരിച്ചു. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവയാണ് പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍. കൂടാതെ എല്ലാ താലൂക്കിലും സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റാന്നി താലൂക്ക് ആശുപത്രിയില്‍ കുറച്ചു കാലം മുമ്പ് ഒരു ഡോക്ടര്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴില്ല. നെഫ്രോളജി വിഭാഗത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഈ അടുത്ത കാലത്താണ് തസ്തികയെങ്കിലും സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ഡോക്ടറുടെ നിയമനം മാത്രം നടന്നില്ല. ആരോഗ്യമന്ത്രിയുടെ ജന്മനാട്ടിലെ ജനങ്ങളാണ് ചികിത്സക്കായി നെട്ടോട്ടമോടുന്നത്.
സമീപ ജില്ലയിലെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് നിലവില്‍ നെഫ്രോളജിസ്റ്റ് ഉള്ളത്. പത്തനംതിട്ട ജില്ലയിലെ സാധാരണക്കാരായ ആളുകള്‍ക്ക് വൃക്ക രോഗം പിടിപെട്ടാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയെ ആശ്രയിക്കുകയാണ് ഏക മാര്‍ഗ്ഗം. പത്തനംതിട്ടയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ഈ സംവിധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും ഭീമമായ തുക ചിലവാക്കിയെങ്കില്‍ മാത്രമേ ചികിത്സ സാധ്യമാകു. വൃക്ക രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഡയാലിസിസ്, വൃക്ക മാറ്റിവെക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ക്രോണിക് കിഡ്നി ഡിസീസ്, എക്യൂട്ട് കിഡ്നി ഇഞ്ചുറി, വൃക്കയിലെ കല്ലുകള്‍, ഗ്ലോമെറുലോ നെഫ്രൈറ്റിസ്, രക്ത സമ്മര്‍ദം മൂലം വൃക്കയില്‍ ഉണ്ടാകുന്ന തകരാറുകള്‍ എന്നിവയാണ് വൃക്കയുമായി ബന്ധപ്പെട്ട് സാധാരണയായി വരുന്ന രോഗങ്ങള്‍. ഹീമോ ഡയാലിസിസ്, പെരിറ്റോണിയല്‍ ഡയാലിസിസ്, വൃക്ക മാറ്റി വെക്കല്‍ എന്നിവയാണ് ഈ രോഗങ്ങള്‍ക്കുള്ള ചികിത്സകളും. എന്നാല്‍ ജില്ലയില്‍ വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചിട്ടും വൃക്ക രോഗത്തിന് മാത്രം ചികിത്സ ലഭ്യമല്ല എന്നുള്ളത് സംസ്ഥാന ആരോഗ്യവകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും പിടിപ്പുകേടായി മാത്രമേ കാണുവാന്‍ കഴിയു.





























