കോന്നി : കോന്നിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും മണ്ണീറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സ്ഥലത്തും മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങൾ ഒരുക്കുന്നില്ല. നിരവധി വിനോദ സഞ്ചാരികളാണ് ഈ രണ്ട് സ്ഥലങ്ങളിലും ദിവസനെ എത്തി മടങ്ങുന്നത്. കൂടുതലും ആളുകൾ ദാഹം അകറ്റാൻ കുപ്പി വെള്ളത്തെയും മറ്റും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ കുപ്പികൾ ശേഖരിക്കാൻ പോലും ഇവിടെ സൗകര്യം ഇല്ലാത്ത അവസ്ഥയാണ്. ഇതിനാൽ വിനോദ സഞ്ചരികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം വനത്തിലും വഴി അരികിലും ഉപേക്ഷിക്കുന്നത് പതിവാണ്.
ഇത് മഴക്കാലത്ത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ അഴുകുന്നത് വലിയ ദുർഗന്ധത്തിനും ഇതിൽ കെട്ടി കിടക്കുന്ന മലിന ജലം കൊതുക് വളരുന്നതിനും ഇടയാകുന്നു. മാത്രമല്ല കുപ്പികൾ പലപ്പോഴും മണ്ണീറ വെള്ളച്ചാട്ടത്തിലും കല്ലാറ്റിലും പൊട്ടിച്ചിടുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. മണ്ണീറ വെള്ളചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ നിരവധി പ്ലാസ്റ്റിക് കുപ്പികൾ ആണ് കൂട്ടി ഇട്ടിരിക്കുന്നത്. കല്ലാറ്റിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടവഞ്ചി തൊഴിലാളികൾ ഇടക്ക്നീക്കം ചെയ്യാറുണ്ട്. വനത്തിൽ ഉപേക്ഷിക്ക പെടുന്ന മാലിന്യങ്ങൾ വന്യ മൃഗങ്ങൾക്കും ഭീഷണിയാകുന്നു.






























