കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ നിരവധി തിരിച്ചടികൾ നേരിട്ടിട്ടും തോറ്റുകൊടുക്കാൻ തയ്യാറാകാതെ മമത ബാനർജി. മമതയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് ഭൂരിഭാഗം എംഎൽഎമാരും എംപിമാരും രണ്ട് വിമത വിഭാഗങ്ങളായി പിരിഞ്ഞതോടെ പാർട്ടി നിലവിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിമതരെ ‘വഞ്ചകർ’ എന്ന് വിശേഷിപ്പിച്ച മമത, തന്നെ തടയണമെങ്കിൽ തന്നെ കൊലപ്പെടുത്തേണ്ടി വരുമെന്നാണ് തന്റെ രാഷ്ട്രീയ എതിരാളികളെ വെല്ലുവിളിച്ചിരിക്കുന്നത്. 80 എംഎൽഎമാരും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ ഒരു വിഭാഗമായി മാറുകയും, ലോക്സഭാ എംപിമാർ മൂന്നാമതൊരു ചേരി രൂപീകരിക്കുകയും ചെയ്തതോടെയാണ് ‘യഥാർത്ഥ തൃണമൂൽ’ ആരെന്ന് തെളിയിക്കാനുള്ള പോരാട്ടം ആരംഭിച്ചത്.
പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി നിയമപോരാട്ടം തുടരുമെന്നും താൻ ബിജെപിയുമായി ഒരിക്കലും സന്ധി ചെയ്യില്ലെന്നും മമത പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയുടെ രാജിയും പാർട്ടിയുടെ പ്രധാന ഓഫീസ് വിമതർ പിടിച്ചെടുത്തതും മമതയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. വിമതരെ ‘വഞ്ചകർ’ എന്ന് വിശേഷിപ്പിച്ച മുൻ മുഖ്യമന്ത്രി, പാർട്ടിയുടെ ചിഹ്നം തന്നോടും തന്നോട് കൂറുപുലർത്തുന്നവർക്കൊപ്പവും ആയിരിക്കും നിലനിൽക്കുക എന്ന് വ്യക്തമാക്കി. വിമതർ നീണ്ടുനിൽക്കുന്ന ഒരു നിയമപോരാട്ടത്തെ നേരിടേണ്ടി വരുമെന്ന സൂചനയാണ് ഇത് നൽകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ‘പാർട്ടി ചിഹ്നം എങ്ങും പോകില്ല. നിങ്ങൾക്ക് എന്നെ തടയണമെന്നുണ്ടെങ്കിൽ, നിങ്ങൾക്ക് എന്നെ കൊല്ലേണ്ടി വരും.’ മമത ശനിയാഴ്ച പറഞ്ഞു.
പാർട്ടിയുടെ ബംഗാൾ ഘടകം അധ്യക്ഷയും തന്നോട് കൂറുപുലർത്തിയിരുന്ന ചുരുക്കം പ്രമുഖരിൽ ഒരാളുമായ ചന്ദ്രിമ ഭട്ടാചാര്യ ശനിയാഴ്ച രാജിവെച്ചത് തൃണമൂൽ അധ്യക്ഷയ്ക്ക് വലിയ ആഘാതമാണ് ഏൽപിച്ചിരിക്കുന്നത്. നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള പക്ഷത്തിനൊപ്പമാണ് രാജിക്ക് ശേഷം ചന്ദ്രിമയെ പിന്നീട് കണ്ടത്. വെള്ളിയാഴ്ച കൊൽക്കത്തയിലെ പാർട്ടി ഓഫീസ് ഋതബ്രത പക്ഷം പിടിച്ചെടുത്തിരുന്നു. ‘ചന്ദ്രിമ ഭട്ടാചാര്യ ഇന്ന് രാജിവെച്ചു. താൻ രാജിവെക്കുമെന്ന യഥാർത്ഥ സാഹചര്യം അവർ നേരത്തെ എന്നെ അറിയിച്ചിരുന്നു – കാരണം അവളുടെ മകൻ നേരത്തെ ഒരു തൃണമൂൽ വിരുദ്ധ വിഭാഗവുമായി കൈകോർത്തിരുന്നു.’ മമത ബാനർജി പറഞ്ഞു. വിമതർ വാഗ്ദാനം ചെയ്ത ഉപദേശക പദവി നിരസിച്ച മുൻ മുഖ്യമന്ത്രി, താൻ ഒരിക്കലും അവരോടൊപ്പം ചേരില്ലെന്ന് പ്രതിജ്ഞയെടുത്തു. ‘അതവർക്ക് (ചന്ദ്രിമ ഭട്ടാചാര്യ) ചെയ്യാവുന്ന കാര്യമാണ്, പക്ഷേ ഞാൻ അവരുമായി കൈകോർക്കില്ല.’ മമത നിലപാട് വ്യക്തമാക്കി.






























