റാന്നി : തിരുവാഭരണ പാതയിൽ കേബിൾ സ്ഥാപിക്കാൻ സ്വകാര്യ ടെലിഫോൺ കമ്പനിക്ക് പഞ്ചായത്ത് അനുമതി നല്കിയതിരെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടു. വെട്ടി പൊളിച്ച തിരുവാഭരണ പാത പുനരുദ്ധരിക്കാന്‍ 29 ലക്ഷത്തോളം രൂപ കമ്പനി അധികൃതര്‍ പഞ്ചായത്തിലടച്ചു. റാന്നി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് തിരുഭാവരണ പാത കുത്തിപൊളിച്ചു സ്വകാര്യ കമ്പനി കേബിൾ സ്ഥാപിച്ചത്. സ്വകാര്യ കബനിക്ക് അനുവാദം നൽകുകയും അത് ഭരണ സമിതിയിൽ നിന്ന് മറച്ച് വെച്ചു സെക്രട്ടറി ചട്ടംലംഘനം നടത്തിയെന്നും ആരോപിച്ച് പഞ്ചായത്തംഗങ്ങളും നാട്ടുകാര്‍ക്കൊപ്പം രംഗത്തു വന്നിരുന്നു.
കേബിൾ സ്ഥാപിക്കുന്നതു കാരണം നാളുകളായി റോഡു സഞ്ചാരയോഗ്യമല്ലാതായതിനെ തുടർന്നാണ് നാട്ടുകാരും പഞ്ചായത്തംഗങ്ങളും സംയുക്തമായി പ്രതിഷേധം നടത്തിയത്. റോഡ് കുത്തിപൊളിച്ചതോടെ യാത്രാ സൗര്യങ്ങൾ ഇല്ലാതാകുകയും കുടിവെളള വിതരണ ലെനുകൾ നശിപ്പിച്ചതു കാരണം പരിസരവാസികൾക്ക് കുടിവെള്ളം ഇല്ലാതാകുകയും ചെയ്തിരുന്നു. ഇതോടെയാണ് നാട്ടുകാരും പഞ്ചായത്തംഗങ്ങളും പ്രതിഷേധവുമായി രംഗത്തു വന്നത്.
സ്വകാര്യ കേബിൾ കമ്പനിക്ക് ലൈൻ വലിക്കാനുള്ള അനുമതി കൊടുക്കാൻ ഭരണ സമിതിയുടെ ശുപാർശ വേണ്ടാ എന്നുള്ള വാദം ഉന്നയിച്ചാണ് അനുമതി നല്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. 4 മാസം മുൻപ് ടെലിഫോൺ കമ്പനി റീസ്റ്റോറേഷേൻ ചാർജ് അടച്ച് രസീത് കൈപ്പറ്റിയ വിവരം ഭരണ സമിതിയെ അറിയിക്കാതെയും റോഡ് വെട്ടിപൊളിക്കുമ്പോൾ വേണ്ട മുന്നൊരുക്കം നടത്താതെയും വന്നതോടെ പ്രദേശവാസികള്‍ ദുരിതത്തിലായിരുന്നു.






























