തിരുവല്ല: തുരുമ്പെടുത്ത് വീഴാറായ കറ്റോട് ഷട്ടറിന്റെ നവീകരണം ഇനിയും വൈകും. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 42 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ടെന്‍ഡര്‍ ചെയ്‌തുവെങ്കിലും നിര്‍മാണം ഇതുവരെയും തുടങ്ങാനായിട്ടില്ല. പുഞ്ചകൃഷിക്ക് വിതയ്‌ക്കല്‍ അടുത്തെത്തി നില്‍ക്കെ ഇത്തവണ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
കവിയൂര്‍ പുഞ്ചയിലേക്ക് വേണ്ടുന്ന ജലസേചനത്തിനും ആറ്റുവെള്ളം കയറുന്നത് തടയാനുമായിട്ടാണ് ഷട്ടര്‍ സ്‌ഥാപിച്ചത്. മണിമലയാറിന്റെ കൈവഴിയാണ് കറ്റോട് വലിയതോട്. 1,200 ഏക്കറിലധികം വരുന്ന കവിയൂര്‍ പുഞ്ചയില്‍ വെള്ളം എത്തിക്കുകയും പുറത്തേക്ക് ഒഴുക്കിവിടുകയും ചെയ്യുന്ന തോടാണിത്. കര്‍ഷകനെ സഹായിക്കാന്‍ സ്‌ഥാപിച്ച ഷട്ടര്‍ ഇപ്പോള്‍ പേരിന് മാത്രമേയുള്ളു. താഴ്‌ത്തിയാല്‍ പിന്നെയൊന്ന് പൊക്കിയെടുക്കാന്‍ ഏറെ പാടുപാടും. ചോര്‍ച്ചയുടെ കാര്യം പറയാനുമില്ല. പല ഭാഗങ്ങളും തുരുമ്പെടുത്ത് നശിച്ചു. ഇരുമ്പ് പാളികള്‍ അകന്ന് വിടവുകളും വീണു. ഇതുവഴി ഒഴുകി കയറുന്ന വെള്ളം പുഞ്ചയിലേക്കാണ് എത്തുന്നത്. ഇത് നെല്‍കൃഷിയെ ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.ശരിയായി വെള്ളം കയറ്റാനും ഇറക്കാനും കഴിയാതെ വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷവും വന്‍തോതില്‍ കൃഷി നാശമുണ്ടായി.
ആറ്റില്‍നിന്ന് വെള്ളമൊഴുകി കയറുമ്പോള്‍ ഷട്ടറിന്റെ സഹായത്താലാണ് ജലനിരപ്പ് ക്രമീകരിച്ചിരുന്നത്. ഇപ്പോള്‍ കേടുപാടുകള്‍ കാരണം താഴ്‌ത്താന്‍ കഴിയുന്നില്ല. ഇത് മൂലം നീരൊഴുക്ക് തടയാന്‍ പറ്റുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതുപോലെ തന്നെ ഷട്ടര്‍ ഉയര്‍ത്താനും സാധിക്കുന്നില്ല. ഇത് മൂലം കാലവര്‍ഷക്കാലത്ത് വെള്ളം ആറ്റിലേക്ക് ഒഴുക്കി വിടാന്‍ സാധിക്കുന്നില്ല. ഇത് കവിയൂര്‍ പുഞ്ചയുടെ സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും കാരണമായി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പുതിയ ഷട്ടര്‍ വേണമെന്ന് കര്‍ഷകര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. 2018 ലെ മഹാപ്രളയം കഴിഞ്ഞപ്പോള്‍ ഷട്ടര്‍ നവീകരിക്കുമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നു. ഉറപ്പല്ലാതെ മറ്റൊന്നും നടന്നില്ല. ജില്ലാപഞ്ചായത്തിന്റെ 35 ലക്ഷം രൂപയുടെ നെല്‍കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഷട്ടര്‍ നവീകരിക്കാമായിരുന്നിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്ന് പാടശേഖര സമിതിയുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് ഷട്ടര്‍ നവീകരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗം നടപടിയെടുത്തത്. നടപടിയെടുത്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വൈകുന്നത് കര്‍ഷകരെ ഏറെ ബാധിക്കുമെന്നുറപ്പാണ്.





























