തിരുവല്ല : ഇനി മുതല്‍ നൗഷാദ് കാറ്ററിങ്ങിന്റെ മുഖം നഷ്‌വയാണ്. അച്ഛന് പകരം മകൾ. മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത പേരാണ് ഷെഫ് നൗഷാദ്. പാചക വിദഗ്ധൻ, ചലച്ചിത്ര നിർമാതാവ് എന്നീ നിലകളിൽ സജീവ സാന്നിധ്യമായിരുന്ന നൗഷാദ്, ചാനലുകളിലെ പാചക പരിപാടികളിലൂടെയാണ് മലയാളികൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. തുടർന്ന് സിനിമാ രംഗത്തും തന്റെതായ ഇടം നേടാൻ നൗഷാദിനായി. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ എന്നീ സൂപ്പർഹിറ്റുകളുൾപ്പടെ, ആറോളം സിനിമകൾ നൗഷാദിന്റെ ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസ് നിർമ്മിച്ചു. തിരുവല്ലയിൽ റസ്റ്റോറന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നു കിട്ടിയത്. മലയാളിയെ കൊതിപ്പിച്ച കൈപ്പുണ്യമായ നൗഷാദിന്റെ വിയോഗം ഇതുകൊണ്ടൊക്കെത്തന്നെ പലതലങ്ങളിൽ മലയാളത്തിന് തീരാ നഷ്‍ടമായിരുന്നു. എന്നാൽ ആ വിടവ് നികത്താൻ, അച്ഛന്റെ രുചിക്കൂട്ടുകളുടെ പാരമ്പര്യം തുടരാൻ നൗഷാദിന്റെ മകൾ എത്തുകയാണ്. ചെറുപ്രായത്തിലേ ഉപ്പേയേയും ഉമ്മയേയും നഷ്‍ടപ്പെട്ട 13 വയസ്സുകാരി നഷ്‌വയാണ് ഇനി നൗഷാദ് കാറ്ററിങ്ങിന്റെ മുഖം.
‘‘നൗഷാദിക്ക വളർത്തിക്കൊണ്ടു വന്ന വലിയൊരു സംരംഭമാണല്ലോ നൗഷാദ് കാറ്ററിങ്. നൗഷാദിക്കയുടെ ഡ്രീം. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം ഈ ബിസിനസ്സ് നിർത്തി എന്നും നിലച്ചു എന്നുമൊക്കെയുള്ള റൂമർ പരന്നിരുന്നു. അതിൽ വിഷമിച്ചിരിക്കുന്ന സമയത്താണ് നൗഷാദിക്കയുടെ പ്രിയപ്പെട്ടവരായ ഞങ്ങളൊക്കെ ചേർന്ന് ആലോചിച്ച് മോളോട് സംസാരിച്ചത്. മോൾക്ക് സമ്മതമായിരുന്നു. അവൾക്ക് താൽപര്യമുള്ള മേഖലയും ഇതാണ്. ഇപ്പോൾ വീണ്ടും സജീവമായി തിരിച്ചു വരുകയാണ് നൗഷാദ് കാറ്ററിങ്. നൗഷാദിക്ക നിർത്തിപ്പോയിടത്തു നിന്ന് മോൾ തുടങ്ങുകയാണ്. മോൾക്ക് പാചകവുമായി ബന്ധപ്പെട്ട കോഴ്സുകൾ ഒക്കെ പഠിക്കണമെന്നാണ് ആഗ്രഹവും. കഴിഞ്ഞ ദിവസം നഷ്‌വയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ ഒരു ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നു’’. – നൗഷാദിന്റെ കുടുംബാംഗം നാസിം പി.എ പറഞ്ഞു.