കലഞ്ഞൂർ : ഇന്ത്യയിൽ ഇപ്പോൾ ഹിന്ദിയുടെ പൂക്കാലമാണെന്നും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ അറിയാത്തവർ സമസ്ത മേഖലയിലും പിന്തള്ളപ്പെടുമെന്നും കലാ – സാഹിത്യവിചിന്തകനും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്രപ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി പറഞ്ഞു. കലഞ്ഞൂർ ഗവന്മെന്റ് മോഡൽ ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ‘ഹിന്ദി ഭാഷാസംഗമം- 2024’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിനൊപ്പം ഹിന്ദിയും അറിയുന്ന ഒരാൾക്ക് ലോകത്തെ ഏറ്റവും കൂടുതൽ ജനപ്രിയമായ മൂന്ന് ഭാഷകളിൽ രണ്ടും അറിയാമെന്ന അഭിമാനകരമായ നേട്ടമാണ് കൈവരുന്നതെന്ന് ജിതേഷ്ജി വ്യക്തമാക്കി. കലഞ്ഞൂർ ഗവ മോഡൽ ഹയർ സെകൻഡറി സ്കൂളിലെ ‘ഹിന്ദി ക്ലബ്ബിൻ്റെ’ പതിനേഴാമത് വാർഷികവും ഡോ. ജിതേഷ്ജി ഹിന്ദി കവിതകൾ ചൊല്ലി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മഞ്ജു ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പത്തനംതിട്ട ജില്ലാ ഹിന്ദി സബ്ജക്ട് കൗൺസിലിൻ്റെ പ്രതിമാസ ഹിന്ദി വാർത്ത പ്രക്ഷേപണ പരിപാടിയായ ‘സമാചാർ സിതാരേ’ അവതരണം ജില്ലാ കൺവീനർ സജയൻ ഓമല്ലൂർ നിർവഹിച്ചു.
എസ് സി ആർ ടി മുൻ റിസർച്ച് ഓഫീസർ ഡോ. മണക്കാല ഗോപാലകൃഷ്ണൻ, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി ടീച്ചർ, പ്രിൻസിപ്പൽ എം സക്കീന, പ്രസന്നകുമാർ കടമ്മനിട്ട, ഗ്രാമപഞ്ചായത്ത് അംഗം രമ സുരേഷ്, പി ടി എ വൈസ് പ്രസിഡന്റ് പ്രശാന്ത് കോയിക്കൽ, വി എച്ച് എസ് സി പ്രിൻസിപ്പൽ ലാലി എസ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലാലി വർഗീസ്, എസ് എം സി ചെയർമാൻ എസ്. രാജേഷ്, സിന്ധു സുദർശനൻ, വിത്സൻ ജെ ഐസക്, സ്മിത സി, പ്രശാന്ത് കുമാർ, ചരുവിള പ്രദീപ് കുമാർ, ബിജു ജെ, സജീവ് പി, സിന്ധു സുദർശൻ തുടങ്ങിയവർ സംസാരിച്ചു. സജയൻ ഓമല്ലൂർ സ്വാഗതവും ഹിന്ദി ക്ളബ്ബ് സെക്രട്ടറി നിരജ്ഞന നന്ദിയും പറഞ്ഞു. തുടർന്ന് ഉള്ളൂർ കവിതകളെ ആസ്പദമാക്കി പ്രമുഖ സംഗീതജ്‌ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ ‘പ്രേമസംഗീത സദസ്സ്’ അവതരിപ്പിച്ചു.





























