റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ മണ്ഡല ചിറപ്പിനോടനുബന്ധിച്ച് നടക്കുന്ന കളമെഴുത്തും പാട്ടും തുടങ്ങി. ഇവിടുത്തെ മണ്ഡലകാലത്തെ കളമെഴുത്തും, പാട്ടും ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ പാട്ടടിയന്തര അവകാശികളാണ് കളമെഴുത്ത് വഴിപാടായി നടത്തുന്നത്. മണ്ഡലകാലം മുഴുവനും ധനുമാസത്തിലെ ഭരണിനാളിലും, ക്ഷേത്രത്തിൽ ഭദ്രകാളി രൂപമാണ് കളമെഴുതുന്നത്.
പഞ്ചവർണ്ണ പൊടികൾ ഉപയോഗിച്ച് നാല് കൈകളോടു കൂടീയ ഭദ്രകാളി രൂപത്തിന്‍റെയാണ് കളം വരക്കുന്നത്. അരിപ്പൊടി, മഞ്ഞൾ പൊടി, വാകയില പൊടി( പച്ച), ചുണ്ണാമ്പും മഞ്ഞളും ചേർത്ത പൊടി (ചുവപ്പ്) എന്നീ പഞ്ചവർണ്ണ പൊടികളാണ് ഉപയോഗിക്കുന്നത്. വാൾ, ശൂലം, ദാരിക ശിരസ്, പാനപാത്രം, എന്നിവ ദേവീ രൂപത്തിൻ്റെ കൈകളിലുണ്ടാകും. ഉച്ചപൂജകൾക്കുശേഷം ഉച്ച പാട്ടു നടത്തി കളം കുറിക്കും. കുരുത്തോല, പൂക്കുല, പഴം, വെറ്റില, അടക്ക, തേങ്ങാ പൂൾ, ആലില, മാവില, എന്നിവ കൊണ്ട് കളം അലങ്കരിക്കും.
വാളും, ചിലമ്പും വെച്ച് പീഢവും അലങ്കരിക്കും. കളമെഴുതിയ ശേഷം നിലവിളക്ക്, നെയ്യ്, അരി, നാളികേരം എന്നിവയും ഒരുക്കും. ദീപാരാധനക്കു ശേഷം സന്ധ്യ കൊട്ട് നടത്തിയ ശേഷം അത്താഴപൂജ നടക്കും. തുടർന്നാണ് തിരുനടയിലേക്ക് എതിരേല്പ് നടത്തുക. തുടർന്ന് മേൽശാന്തി ദേവീചൈതന്യം കളത്തിലേക്ക് ആവാഹിച്ച് പൂജ നടത്തും.
ദേവിയുടെ കേശാദിപാദം ഈണത്തിൽ സ്തുതിച്ചശേഷം പൂക്കുല ഉപയോഗിച്ച് കളം മായ്ക്കും. പിന്നീട് കളം എഴുതിയ ധൂളി ഭക്തജനങ്ങൾക്ക് പ്രസാദമായി നല്കും. ഇപ്പോൾ തൃക്കരിയൂർ മനോജാണ് കളം വരയ്ക്കുന്ന കർമ്മി. മുൻ കാലങ്ങളിൽ ശബരിമലയിൽ കളമെഴുത്തും ഗുരുതിയും നടത്തിയിരുന്ന റാന്നി കുന്നക്കാട്ട് പരേതനായ കേശവ കുറുപ്പ് ദീർഘകാലം തോട്ടമണ്ണിലും കളമെഴുത്ത് നടത്തിയിരുന്നു. ഇപ്പോൾ പിൻതലമുറക്കാർ ആചാരങ്ങൾ സംരക്ഷിച്ചു വരുന്നു.