കോഴിക്കോട് : കെ.എം ഷാജി എംഎൽഎയ്‌ക്കെതിരായ വധഭീഷണി കേസിൽ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി അന്വേഷണ സംഘം മുംബൈയിലേക്ക് പോകും. കേസിൽ പ്രതിയായ പാപ്പിനിശേരി സ്വദേശി തേജസിനെ കഴിഞ്ഞ രണ്ട് ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. മുംബൈയിലുള്ള ചില സുഹൃത്തുക്കളുമായി നിരവധി തവണ ഇയാൾ ഫോണിൽ സംസാരിച്ചതായി പോലീസ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുംബൈയിലേക്ക് പോകുന്നത്.
തോജസിന്‍റെ മുംബൈ ബന്ധം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ പി.ആർ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലേക്ക് പോകുന്നത്. അതേസമയം ഷാജിക്കെതിരെ തേജസ് നടത്തിയ ഫോൺ സംഭാഷണത്തിൽ കാര്യമായ കഴമ്പ് ഇല്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.