ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച കേസിൽ യുവതി അറസ്റ്റില്‍. ഉത്തർപ്രദേശിലെ പിലിഭിത്തിയിലാണ് സംഭവം. റാംപൂർ ജില്ലയിലെ ബിലാസ്പൂർ സ്വദേശിയായ അമൻദീപ് കൗറിനെയാണ് (40) പോലീസ് അറസ്റ്റ് ചെയ്തത്. ട്രക്ക് ഡ്രൈവറായ ബൽവിന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്. പിലിഭിത്തിലെ ഗോമതി ഗുരുദ്വാരയ്ക്ക് സമീപത്തുനിന്നാണ് പോലീസ് അമൻദീപിനെ കസ്റ്റഡിയിലെടുത്തത്. ബൽവിന്ദർ സിങ്ങിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ജൂലൈ 10-നാണ് ട്രക്കിനുള്ളിൽ നിന്ന് കണ്ടത്തിയത്. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണമാണ് യുവതിയെ കുടുക്കിയത്. മൂന്നുവർഷമായി ബൽവിന്ദർ സിങ്ങും അമൻദീപ് കൗറും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ യുവതി പ്രണയം അവസാനിപ്പിക്കാൻ ശ്രമിച്ചു. അതോടെ സ്വകാര്യ ദൃശ്യങ്ങളും വിഡിയോകളും കുടുംബാംഗങ്ങളെ കാണിക്കുമെന്നും സമൂഹമാധ്യമങ്ങൾ പ്രചരിപ്പിക്കുമെന്നും ബൽവിന്ദർ ഭീഷണിപ്പെടുത്തി. പിന്നാലെയാണ് ബൽവിന്ദറിനെ കൊല്ലാൻ യുവതി പദ്ധതി തയാറാക്കിയത്.
ധന്നാ ബാബ ഗുരുദ്വാരയ്ക്ക് സമീപമുള്ള കനാലിനടുത്തുവെച്ച് കഴിഞ്ഞ മാസമാണ് യുവതി ബൽവിന്ദറിനെ ആക്രമിച്ചത്. ആദ്യം ട്രക്കിനുള്ളിൽ വെച്ച് ബൽവിന്ദറിനെ ഇരുമ്പ് ദണ്ഡ‍് കൊണ്ട് ആക്രമിച്ചു. ഈ അടിയിൽ തന്നെ ബൽവിന്ദർ കൊല്ലപ്പെട്ടു. പിന്നാലെ നടന്നത് അപകടമരണമാണെന്ന് തോന്നിപ്പിക്കാനായി ട്രക്കിൽ ഡീസൽ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൗറിനെ അറസ്റ്റ് ചെയ്ത പൊലീസ് കൊലയ്ക്ക് ഉപയോഗിച്ച ഇരുമ്പു ദണ്ഡും കാനും കണ്ടെത്തി. ബൽവിന്ദർ സിങ്ങിന്റെ സഹോദരൻ ഗുര്‍മീത് സിങ്ങിന്റെ പരാതിയിൽ ജൂലൈ 24-നാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.






























