തിരുവനന്തപുരം: കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്‌സ് പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇതോടൊപ്പം ഒരു പാസഞ്ചർ ട്രെയിൻ ഉൾപ്പെടെ ആകെ നാല് പുതിയ ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക. ഗുരുവായൂർ – തൃശൂർ പാസഞ്ചർ ട്രെയിനാണ് പുതുതായി അനുവദിച്ച സർവീസ്. കേരളത്തിന് ലഭിച്ച ഈ ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. അടുത്തയാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, തമിഴ്‌നാടിനും കേരളത്തിനുമായി അനുവദിച്ച ആറ് ട്രെയിനുകൾ ഒരുമിച്ചാണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് ഇതിന് ഔപചാരിക തുടക്കം കുറിക്കുക.
തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗർകോവിൽ – മംഗളൂരു എന്നിവയാണ് കേരളത്തിന് അനുവദിച്ച അമൃത് ഭാരത്/എക്‌സ് പ്രസ് സർവീസുകൾ. നാഗർകോവിൽ –ചർലപ്പള്ളി, കോയമ്പത്തൂർ – ധൻബാദ് എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് തമിഴ്‌നാടിന് ലഭിക്കുന്നത്. ഇതോടൊപ്പം ഷൊർണൂർ – നിലമ്പൂർ റെയിൽപാതയുടെ വൈദ്യുതീകരണവും റെയിൽവേ ആസൂത്രണം ചെയ്തിട്ടുണ്ട്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശേരി, ഷൊർണൂർ സ്റ്റേഷനുകളാണ് നവീകരിച്ചത്. ഗുരുവായൂർ – തൃശൂർ പാസഞ്ചർ ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്തും. വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 6.50ന് തൃശൂരിലെത്തും. മടക്കയാത്ര രാത്രി 8.10ന് ആരംഭിച്ച് 8.45ന് ഗുരുവായൂരിൽ അവസാനിക്കും.






























