ശ്രീനഗർ : ജമ്മുകശ്മീരിൽ മൂന്ന് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദികൾ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ട്രാളിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തോ എന്ന കാര്യത്തിലും വ്യക്തതയില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ട്രാലിൽ സുരക്ഷാ സേന നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണിത്. വെള്ളിയാഴ്ച ശ്രീനഗറിനടുത്തുള്ള ക്രൂവിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. തെക്കൻ കശ്മീരിലെ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഘങ്ങളിലുള്ളവരാണ് ഈ ഭീകരവാദികളെന്ന് പോലീസ് പറഞ്ഞു.
ഒരു ദിവസം മുമ്പ് രജൗരി ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജൂനിയർ ഓഫീസർ വീരമൃത്യു വരിച്ചിരുന്നു. ആ സംഭവത്തിൽ ഒരു ഭീകരനേയും വധിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും പാർട്ടി പ്രവർത്തകരെയും ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച ജെ ആന്റ് കെ അപ്നി പാർട്ടി പ്രവർത്തകന്റെ വീട്ടിലേക്ക് തീവ്രവാദികൾ അതിക്രമിച്ച് കയറി അദ്ദേഹത്തെ വെടിവെച്ചു കൊന്നിരുന്നു.