തിരുവനന്തപുരം : കല്ലാറിൽ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പോലീസുകാരനായ ഫിറോസ്, ബന്ധുക്കളായ സഹ്വാൻ, ജവാദ് എന്നിവരാണ് മരിച്ചത്. ബീമാപ്പള്ളിയിൽ നിന്നുള്ളവരാണ് മൂന്ന് പേരും.
റിസോർട്ട് ജീവനക്കാര്‍ നൽകിയ മുന്നറിയിപ്പ് അവഗണിച്ച് ഇവർ കയത്തിലിറങ്ങിയതെന്നാണ് ആരോപണം. ഒരു കുടുംബത്തിൽ നിന്നുള്ള എട്ടംഗ സംഘമാണ് കല്ലാറിലേക്ക് എത്തിയത്. മുള്ളുവേലി കെട്ടി അടച്ചത് എടുത്ത് മാറ്റിയാണ് സംഘം കയത്തിൽ ഇറങ്ങിയത്. മൃതദേഹങ്ങൾ വിതുര ആശുപത്രിയിലേക്ക് മാറ്റി. 20 വയസുള്ള പെൺകുട്ടിയും അപകടത്തിൽ പെട്ടെങ്കിലും ഇവരെ രക്ഷപ്പെടുത്തി.
എട്ട് പേരുടെ സംഘം പൊന്മുടി പാത തകർന്നതിനാലാണ് കല്ലാറിലേക്ക് എത്തിയത്. സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി ആദ്യം കയത്തിൽ അകപ്പെട്ടു. രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന നാല് പേർ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ കരയ്ക്ക് എത്തിച്ചത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം.