തൃശൂർ : പോലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് നിർത്തിവെച്ച പൂരം പുനരാരംഭിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ട് നടത്തി. പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തിയതിനാൽ വെടിക്കെട്ടിന്റെ വർണശോഭ ആസ്വദിക്കാൻ പൂരപ്രേമികൾക്ക് സാധിച്ചില്ല. പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകിയത്. വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും. ചടങ്ങുകളുടെ ദൈർഘ്യം കുറച്ച് പൂരം നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതർ എത്തുകയാണെങ്കിൽ പൂരപ്രേമികൾക്കത് നിരാശയായിരിക്കും സമ്മാനിക്കുക. അല്ലെങ്കിൽ ഉപചാരം ചൊല്ലി പിരിയൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ വൈകുന്നതിന് കാരണമാകും.
പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്താൻ തയ്യാറായിട്ടുണ്ട്. രാവിലെ എട്ടിനും എട്ടരയ്ക്കും ഇടയിലായിരിക്കും തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്. മന്ത്രി കെ.രാജനുമായി നടത്തിയ ചർച്ചയിലാണ് വെടിക്കെട്ട് നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതർ എത്തിയത്.രാത്രിപ്പൂരത്തിനിടയിലെ പോലീസ് നിയന്ത്രണങ്ങളെ തുടർന്നാണ് തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചത്. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പോലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു. ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം.