തൃശൂർ: തൃശൂർ ജില്ലയിലെ കുറ്റൂരിൽ ഉണ്ടായ അതിശക്തമായ മിന്നൽ ചുഴലിക്കാറ്റിൽ വീടിന്റെ ട്രസ് വർക്ക് പൂർണമായും തകർന്നു. ഇന്നലെ രാത്രി 10.40ഓടെയാണ് കോലഴി പഞ്ചായത്തിലെ കുറ്റൂർ തവളക്കുളം ഭാഗത്ത് സംഭവം ഉണ്ടായത്. ശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പം വീശിയ ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു. ചിറ്റത്ത് പറമ്പിൽ ഗോപാലന്റെ വീടിന് മുകളിലുണ്ടായിരുന്ന ഷീറ്റ് മേഞ്ഞ ട്രസ് വർക്ക് ചുഴലിക്കാറ്റിൽ പൂർണമായും പറന്നുപോയി. ഏകദേശം 100 മീറ്റർ അകലെയാണ് ഷീറ്റുകളും ട്രസിന്റെ ഭാഗങ്ങളും പതിച്ചത്. സംഭവം നടക്കുമ്പോൾ ചെറിയ കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ട് കുട്ടികൾ ഭയന്ന് നിലവിളിച്ചെങ്കിലും വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏകദേശം 2,000 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ട്രസ് നിർമിച്ചിരുന്നത്. കാറ്റിന്റെ ശക്തിയിൽ അത് പൂർണമായും തകർന്നതോടെ കുടുംബത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തെ തുടർന്ന് പ്രദേശവാസികളും അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാശനഷ്ടങ്ങളുടെ കണക്ക് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.






























