റാന്നി: വടശ്ശേരിക്കരയിൽ ഫാമില്‍ വളര്‍ത്തുന്ന പോത്തിനെ കടുവ ആക്രമിച്ചു കൊന്നു. രാവിലെ പ്രദേശത്തെ ടാപ്പിങ് തൊഴിലാളികളാണ് പോത്തിനെ കടുവ ആക്രമിക്കുന്നത് കണ്ടത്. എന്നാല്‍ കടുവയെന്ന് ഉറപ്പിക്കാറായില്ലെന്നാണ് വനം വകുപ്പുദ്യോഗസ്ഥർ പറയുന്നത്. കോടമല സ്വദേശി ആൽബിന്റെ ഫാമിലെ വലിയ പോത്തിനെയാണ് വന്യജീവി ആക്രമിച്ച് കൊന്നത്. പുലർച്ചെയായിരുന്നു ആക്രമണം. മേയാൻ വിട്ട പോത്തിന്റെ പിന്നിലൂടെ എത്തിയാണ് വന്യജീവി പിടിച്ചത്. കഴുത്തിലും പാടുകൾ ഉണ്ട്. കടുവയാണ് പോത്തിനെ ആക്രമിച്ചതെന്നും ബഹളം വെച്ചതോടെ കടുവ ഓടിപ്പോയെന്നും ടാപ്പിംഗ് ജോലിയിൽ ഏര്‍പ്പെട്ടിരുന്നവർ പറഞ്ഞു.
പുല്ല് നിറഞ്ഞ മേഖല ആയതിനാൽ വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്താനായിട്ടില്ല. അതേസമയം വന്യജീവി വീണ്ടും എത്താനുള്ള സാധ്യത മുന്നിൽക്കണ്ട് മേഖലയിൽ വനം വകുപ്പ് ക്യാമറകൾ സ്ഥാപിക്കും. വനമേഖലയോട് ചേർന്ന കോട്ടമല, കുമ്പളത്താമൺ, ഒളികല്ല് പ്രദേശത്ത് ആന, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം സ്ഥിരമായി ഉള്ളതിനാൽ ടാപ്പിങ് തൊഴിലാളികൾ നേരം പുലർന്ന ശേഷം മാത്രമാണ് ടാപ്പിങിന് എത്തുന്നത്. മുൻപും പ്രദേശത്ത് പലരും കടുവയെ കണ്ടതായി അറിയിച്ചിരുന്നു.





























