കോന്നി : ചിറ്റാർ വില്ലൂന്നിപ്പാറയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കടുവയെ പതിനാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ കരയ്ക്ക് കയറ്റി ഗവി വനത്തിൽ തുറന്നു വിട്ടു. വില്ലൂന്നിപാറ കൊല്ലൻപറമ്പിൽ സദാശിവന്റെ കിണറ്റിലാണ് കടുവ വീണത്. പുലർച്ചെ അഞ്ച് മണിയോടെ കിണറ്റിൽ വലിയ ശബ്ദം കേൾക്കുകയും തുടർന്ന് നടന്ന പരിശോധനയിൽ കടുവയെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ വനപാലകരെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് വനപാലകർ, പോലീസ്, അഗ്നി രക്ഷാ സേന, വനം വകുപ്പ് ആർ ആർ റ്റി തുടങ്ങിയവർ സഥലത്തെത്തി കടുവയെ പുറത്തേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കടുവയെ മയക്കുവെടി വെക്കുവാൻ തീരുമാനിച്ചു എങ്കിലും ഏഴ് മീറ്റർ താഴ്ചയുള്ള കിണറ്റിൽ രണ്ട് മീറ്ററോളം ഭാഗത്ത് വെള്ളം നിറഞ്ഞു കിടന്നിരുന്നതിനാൽ വെള്ളത്തിൽ വെച്ച് കടുവയെ മയക്കുവടി വെച്ചാൽ ഇത് കടുവയുടെ ജീവന് തന്നെ ഭീഷണിയാകും എന്നതിനാൽ കിണർ വറ്റിച്ച് മയക്കു വെടി വെക്കുവാൻ വനപാലകർ തീരുമാനിച്ചു. മോട്ടോറിന്റെ പൈപ്പ് കിണറിലേക്ക് ഇറക്കി വെള്ളം വറ്റിക്കുവാൻ ശ്രമം നടത്തിയെങ്കിലും പൈപ്പ് കടുവ പൊട്ടിക്കുവാൻ സാധ്യതയുള്ളതിനാൽ വലിയ ഇരുമ്പ് പൈപ്പ് കിണറ്റിൽ ഇറക്കിയതിന് ശേഷം ഇതിലൂടെ പ്ലാസ്റ്റിക്ക് പൈപ്പ് കടത്തി വിട്ടതിന് ശേഷമാണ് കിണറ്റിലെ വെള്ളംവറ്റിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിലാണ് മോട്ടോർ പൈപ്പ് കിണറിലേക്ക് ഇറക്കുവാൻ സാധിച്ചതും വെള്ളം വറ്റിച്ചതും. തുടർന്ന് പെരിയാർ ടൈഗർ റീസർവിൽ തേക്കടിയിൽ നിന്നും എത്തിയ വനം വകുപ്പ് ആർ ആർ റ്റി സംഘം കടുവയ്ക്ക് നേരെ വെടിയുതിർത്തു.
ഒരു മില്ലി മരുന്നാണ് മയക്കുവെടി വെക്കുവാൻ ഉപയോഗിച്ചത്. വനം വകുപ്പിന്റെ നാല് വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് കടുവയെ കരയ്ക്ക് കയറ്റുന്ന ദൗത്യത്തിനായി എത്തിയത്. കടുവ പരിഭ്രാന്തമാകുവാൻ സാധ്യതയുള്ളതിനാൽ പൊതു ജനങ്ങളോട് സഥലത്ത് നിന്ന് മാറുവാനും നിർദേശം നൽകിയിരുന്നു. തുടർന്ന് വൈകിട്ട് നാല് മണിക്ക് ശേഷം മയക്കു വെടിവെച്ച് ബോധം കെടുത്തിയ കടുവയെ വനപാലകരും പോലീസും ആർ ആർ റ്റി സംഘവും ചേർന്ന് വലയ്ക്കുള്ളിൽ ആക്കി വാഹനത്തിൽ തയ്യാറാക്കിയ കൂട്ടിൽ കയറ്റി. നൂറ് കിലോയ്ക്ക് മുകളിൽ തൂക്കം വരുന്ന മൂന്ന് വയസോളം പ്രായം വരുന്ന കടുവയാണ് ഇതെന്നും കടുവ പൂർണ്ണ ആരോഗ്യകരമായ നിലയിൽ ആണെന്നും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കരയ്ക്ക് എത്തിച്ച കടുവയെ വനം വകുപ്പിന്റെ വാഹനത്തിൽ തയ്യാറാക്കിയ കൂട്ടിൽ കയറ്റി ചിറ്റാർ ഫോറെസ്റ്റേഷനിൽ എത്തിക്കും. തുടർന്ന് വനം വകുപ്പ് വെറ്റിനറി ഡോക്ടർമാരുടെ വിശദമായ പരിശോധനയിൽ കടുവയുടെ ആരോഗ്യ നില പൂർണ്ണമായും തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഗവി വനത്തിൽ തുറന്നു വിടും.
കടുവയെ തുറന്ന് വിടുന്നത് അടക്കമുള്ള കാര്യങ്ങളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശം തേടിയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത് എന്നും റാന്നി ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ രാജേഷ് അറിയിച്ചു. ഗ്രൂഡിക്കൽ റേഞ്ച് ഓഫീസർ അശോക് കുമാർ, വടശേരികര റേഞ്ച് ഓഫീസർ രഞ്ജിത്ത് ശിവൻ, റാന്നി ആർ ആർ റ്റി സംഘം, റാന്നി റേഞ്ച് ഓഫീസർ ബി ആർ ജയൻ, റാന്നി ആർ ആർ റ്റി ഡെപ്യൂട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി കൃഷ്ണകുമാർ, പെരിയാർ ടൈഗർ റിസർവിലെ ഡോക്ടർമാരുടെ സംഘം എന്നിവരുടെ നേതൃത്വത്തിൽ ആണ് കടുവയെ കരയ്ക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചത്.































