കണ്ണൂർ : തളിപ്പറമ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ടി.കെ ഗോവിന്ദൻ കണ്ണൂർ ഡിസിസി ഓഫീസിലെത്തി കോൺഗ്രസ് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഡിസിസി ഓഫീസിൽ എത്തുന്നത്. സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം, പ്രചാരണ വേളയിൽ ഡിസിസി ഓഫീസിൽ എത്തിയിരുന്നില്ലെങ്കിലും വിജയത്തിന് പിന്നാലെ പ്രവർത്തകരെ നേരിൽ കാണാൻ എത്തുകയായിരുന്നു.
സിപിഎം നിലവിൽ നടത്തുന്ന തെറ്റുതിരുത്തൽ ചർച്ചകളെ ടി.കെ ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. സിപിഎം തെറ്റുതിരുത്തുമെന്ന് പറയുന്നത് വെറും പറച്ചിൽ മാത്രമാണെന്നും ഇക്കാലം വരെ പാർട്ടി തെറ്റുതിരുത്തിയ അനുഭവം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തെറ്റുതിരുത്തൽ പ്രക്രിയ വെറുമൊരു ‘അധര വ്യായാമം’ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഓരോ തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് ശേഷവും ഇത്തരം ചർച്ചകളും റിപ്പോർട്ടിംഗും ഒരു ചടങ്ങായി നടക്കുമെന്നല്ലാതെ ആരും തെറ്റുതിരുത്താൻ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





























