ന്യൂഡൽഹി: ബംഗാൾ നിയമസഭാ പരാജയത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങളുയർത്തി തൃണമൂൽ കോൺഗ്രസ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേടുണ്ടായെന്ന ആരോപണങ്ങൾ പരിശോധിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കാൻ ടിഎംസി തീരുമാനിച്ചു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് മമതാ ബാനർജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തീരുമാനം. ബംഗാളിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാഷ്ട്രീയ നാടകം തുടരുകയാണ്. ഇവിഎമ്മിൽ കൃത്രിമം നടക്കാനുള്ള സാധ്യതയില്ലെന്നും അത് മാറ്റി സ്ഥാപിച്ചിട്ടുണ്ടാകാമെന്നുമാണ് ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വാദം. ഇത് ഉൾപ്പെടെ കണ്ടെത്താനായിട്ടാണ് സമിതി രൂപീകരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള മുഴുവൻ ദൃശ്യങ്ങളും കമ്മിഷൻ പുറത്തുവിടണമെന്നും ടിഎംസി ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി മമതാ ബാനർജിയടക്കം തോൽവിയറിഞ്ഞതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വലിയ ആരോപണങ്ങളുമായി തൃണമൂൽ രംഗത്തെത്തിയത്. മുഖ്യമന്ത്രിപദം രാജിവെക്കില്ലെന്ന ഉറച്ച നിലപാടുമായി മമത രംഗത്തെത്തിയത് രാഷ്ട്രീയ പോരിന് വഴി തുറന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മമത രാജി വെച്ചില്ലെങ്കിൽ ആർട്ടിക്കിൾ 164 പ്രകാരം സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ട്. പുതിയ സർക്കാർ അധികാരത്തിൽ വരുന്നതോടെ മമതയുടെ അധികാരം ഇല്ലാതാവുകയും ചെയ്യും.






























