ആലപ്പുഴ : ആതിര രാജ്യത്തിന്റെ അതിരു കാക്കുമ്പോൾ മലയാളിക്കും അഭിമാനിക്കാം. കശ്മീർ അതിർത്തി കാക്കുന്ന അസം റൈഫിൾസ് വനിതാ സൈനികരിലെ ഏക മലയാളിയാണ് കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കേതിൽ ആതിര എസ്.പിള്ള എന്ന ഇരുപത്തിയഞ്ചുകാരി. നാലു വർഷം മുമ്പാണ് ആതിര സൈന്യത്തിൽ ചേർന്നത്.
കശ്മീരിലെ അതിർത്തി ജില്ലയായ ഗന്ധർബാലിൽ നാലുമാസം മുമ്പാണ് ജോലിക്കു നിയോഗിക്കപ്പെട്ടത്. നാട്ടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് പ്രധാന ചുമതല. ‘ഞങ്ങളെ കാണുമ്പോൾ നാട്ടുകാർക്ക് പ്രത്യേകിച്ചു സ്ത്രീകൾക്ക് ഏറെ സന്തോഷമാണ്’. അതിർത്തിയിലെ പെൺകുട്ടികൾക്ക് വളരുമ്പോൾ ഞങ്ങളെപ്പോലെ സൈനികർ ആകണമെന്ന് ആഗ്രഹമുണ്ട്’– ആതിര പറയുന്നു.
പ്രത്യേക സാഹചര്യങ്ങളിൽ വീടുകളിൽ പരിശോധന നടത്തുമ്പോൾ ജനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തണം. സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. പുരുഷ സൈനികർ ചെയ്യുന്ന പട്രോളിങ് ഉൾപ്പെടെ ഇവരും ചെയ്യുന്നു.
അസം റൈഫിൾസിലെ റൈഫിൾ മൂവ്മെന്റ് ജനറൽ ഡ്യൂട്ടി തസ്തികയിലാണ് ആതിര ജോലി ചെയ്യുന്നത്. ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിലാണ് നിയമനം. അസം റൈഫിൾസിൽ സൈനികനായിരിക്കെ 13 വർഷം മുമ്പ് മരിച്ച അച്ഛൻ കേശവപിള്ളയുടെ ജോലിയാണ് ആതിരയ്ക്കു ലഭിച്ചത്. ജയലക്ഷ്മിയാണ് അമ്മ. സ്മിതീഷ് പരമേശ്വർ ആണ് ആതിരയുടെ ഭർത്താവ്.