കല്‍പ്പറ്റ : വയനാട് ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാര്‍. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിലെ അതിജീവിതർക്കായി ഒരുക്കിയ മാതൃക ടൗൺഷിപ്പിലെ വീടുകളിലെ വൈദ്യുതി–കുടിവെള്ള കണക്ഷനുകളുടെ ആദ്യ മൂന്ന് മാസത്തെ തുക സർക്കാർ വഹിക്കും. പുതിയ വീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കുറയ്ക്കാനും സ്ഥിരതയോടെ ജീവിതം പുനരാരംഭിക്കാനും സഹായകമായ ഒരു നിർണായക തീരുമാനമാണിതെന്ന് വയനാട് കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ തങ്ങൾക്കും വീട് അനുവദിക്കാമോ എന്ന് 15 ലക്ഷം വാങ്ങിയ വീട് വേണ്ടെന്ന് വെച്ച ദുരിതബാധിതർ ഇപ്പോൾ ചോദിക്കുന്നതായി കളക്ടർ പറഞ്ഞു.
പണം വാങ്ങി പോയവരിൽ കുറേപ്പേർ ടൗൺഷിപ്പിൽ വീട് അനുവദിക്കാമോ എന്ന് അന്വേഷിച്ച് വരുന്നുണ്ട്. ആദ്യഘട്ടത്തിൽ കുറച്ച് പേരുടെ അപേക്ഷകൾ സ്വീകരിച്ച്, പണം അവർ തിരികെ കൊടുത്ത് വീട് അവർക്ക് നൽകാമെന്ന് സർക്കാരിൽ നിന്ന് ഉത്തരവ് നേടിയിട്ടുണ്ട്. ഇനിയും അപേക്ഷകൾ വന്ന് കൊണ്ടേയിരിക്കുന്നു. ചിലർ ഇവിടെ വന്ന് കരയുന്നുണ്ട്. നമ്മൾ 15 ലക്ഷം വാങ്ങിപ്പോയി മേഡം, എങ്ങനെയെങ്കിലും ഒരുവീട് അനുവദിച്ച് തരാമോ എന്ന് പലരും ചോദിക്കുന്നുവെന്നും അവർ പറഞ്ഞു. സ്ഥലത്തിന്റെ കാര്യമായാലും സൗകര്യത്തിന്റെ കാര്യമായാലും വീടിന്റെ ഗുണമേന്മയുടെ കാര്യത്തിലായാലും ഗുണഭോക്താക്കൾ തൃപ്തരാണെന്നും കുറച്ച് പേർ പണം റീഫണ്ട് ചെയ്തിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.





























