റാന്നി: സംസ്ഥാനപാത ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയായെങ്കിലും റോഡിലെ അനധികൃത പാർക്കിംങ്ങ് കാരണം പെരുമ്പുഴ ടൗണിലൂടെ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുവാൻ സൗകര്യമില്ലെന്ന് ആക്ഷേപം. എല്ലാ മാസവും കൂടുന്ന താലൂക്ക് വികസനസമതിയില്‍ പ്രധാന ചർച്ചാ വിഷയമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നതല്ലാതെ തീരുമാനം നടപ്പാകുന്നില്ലെന്നാണ് ആരോപണം. ഇട്ടിയപ്പാറ മുതൽ ബ്ലോക്കുപടിവരെ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യുന്നത് നിത്യസംഭവമാണ്. ഇങ്ങനെ തോന്നുംപടി വാഹനങ്ങള്‍ കൊണ്ടിടുന്നതിലധികവും സ്വകാര്യ വാഹനങ്ങളാണ്.
റാന്നി ടൗണിൻ്റെ പരിസര പഞ്ചായത്തുകളിൽ ക്രഷർ യൂണിറ്റുകളും പാറമടകളും പ്രവർത്തിക്കുന്നതിനാൽ നിരവധി ടോറസ് ടിപ്പർ ലോറി അടക്കമുള്ള ഭാരവാഹനങ്ങൾ കൂടുതലായി ഓടുന്നുണ്ട്. ദിനം പ്രതി ജില്ലക്ക് പുറത്തുനിന്നും നിരവധി വാഹനങ്ങളാണ് റാന്നിയിലെത്തുന്നത്. സ്കൂൾ സമയത്ത് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടെങ്കിലും ബാക്കി മുഴുവൻ സമയത്തും വലിയ വാഹനങ്ങളുടെ നീണ്ട നിരയാണ് ടൗണില്‍. സംസ്ഥാന പാത നിർമ്മാണം ടൗണിൽ പൂർത്തികരിച്ചുകഴിഞ്ഞെങ്കിലും വാഹന പാർക്കിംങ്ങ് അടക്കം ക്രമീകരണങ്ങൾ ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
അനധികൃത പാർക്കിംങ്ങ് നടത്തുന്ന വാഹനങ്ങൾക്ക് മേൽ നടപടി സ്വീകരിക്കുവാന്‍ പോലീസ്,മോട്ടോര്‍ വാഹനവകുപ്പിന് താത്പര്യവുമില്ല. അപകടങ്ങളോ അതു സംബന്ധിച്ച വാര്‍ത്തകളോ വരുന്നതോടെ പേരിന് ഒരു പരിശോധന നടത്തുന്നതോടെ പോലീസിന്‍റെ ജോലിയും കഴിയും. റാന്നിയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന നാട്ടുകാരുടെ ആവിശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വണ്‍വെ തെറ്റിച്ചെത്തുന്ന വാഹനങ്ങള്‍ക്കെതിരെയും അനധികൃത പാര്‍ക്കിംങ്ങ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





























