പത്തനംതിട്ട: സാമ്പത്തിക അഭിവൃദ്ധിക്കായി നരബലി നടത്തിയതിന്‍റെ ഭീതി വിട്ടകലും മുമ്പേ മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ നടന്ന ദുർമന്ത്രവാദം തികച്ചും ആശങ്കാജനകം. സാംസ്കാരിക കേരളത്തിൽ നടക്കുന്ന ഇത്തരം പ്രാകൃതമായ ദുരാചാരങ്ങൾ എതിർക്കപ്പെടേണ്ടതാണ്. സ്ത്രീകളും കുട്ടികളുമാണ് ഇതിൽ പ്രധാനമായും ഇരകളാവുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വം മുമ്പത്തേക്കാളും വളരെ കൂടുതലാണെന്ന് നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചു പറയുന്ന സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളായി നോക്കിനിൽക്കുന്നത് സർക്കാറിൻറെ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നു.
വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും വളരെയധികം മുന്നിൽ നിൽക്കുന്ന കേരളം അന്ധവിശ്വാസങ്ങളെ അനാചാരങ്ങളെയും ഉടച്ചുവാർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പുറകെ മുഖ്യധാരാ പാർട്ടിയിലെ വ്യക്തിത്വങ്ങൾ ഉണ്ടാകുന്നു എന്നത് തിരുത്തപ്പെടേണ്ട ഒന്നാണ്. കുറ്റക്കാർക്കെതിരെ സർക്കാർ കർശനമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി എസ്ഡിപിഐ മുന്നിൽ ഉണ്ടാകുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻറ് മുഹമ്മദ് അനീഷ് അറിയിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുവാൻ പൊതുസമൂഹം മുന്നിൽ വരേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.





























