ഡല്‍ഹി: ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ 2022 ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ പരിക്കേറ്റ ചഹാറിന് ഒക്ടോബർ 16ന് ആരംഭിക്കുന്ന ലോകകപ്പ് നഷ്ടമായേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. പരിക്കേറ്റ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ സ്റ്റാർ ബൗളർ ബുമ്രയ്ക്ക് പകരക്കാരനായി എത്തേണ്ടിയിരുന്ന താരമാണ് ചഹാർ.
പേസർ ത്രയങ്ങളായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവർ നാളെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ടി20 ലോകകപ്പിന് മുന്നോടിയായി പെർത്തിൽ പരിശീലനം നടത്തുന്ന ടീമിനൊപ്പം അവർ ചേരും. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് മുഹമ്മദ് സിറാജിന് തുണയായത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമിയായിരിക്കും മുഖ്യ ടീമിലേക്ക് എത്തുകയെന്നാണ് വിലയിരുത്തൽ. നേരത്തെ ഓസ്‌ട്രേലിയൻ പിച്ചുകളിൽ കളിച്ച പരിചയ സമ്പത്ത് ഷമിക്ക് തുണയാകും. വേഗമേറിയ ഓസീസ് പിച്ചുകളിൽ ഷമിയുടെ പേസ് ഇന്ത്യക്ക് മുതൽകൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്.





























