ബംഗളൂരു: ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത് മലയാളി മാദ്ധ്യമപ്രവര്‍ത്തകയെ ഭർത്താവ് അതികരുരമായി പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കി യുവതിയുടെ ബന്ധുക്കൾ. കാസര്‍കോട് സ്വദേശി എൻ ശ്രുതി(36) യെയാണ് ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മാദ്ധ്യമ പ്രവർത്തകയായിരുന്നു ശ്രുതി. ശ്രുതിയുടെ ഭർത്താവ് അനീഷ് കോയാടന്‍ തളിപ്പറമ്പ് സ്വദേശിയാണ്.
വിവാഹം കഴിഞ്ഞതു മുതൽ ഭർത്താവ് ശ്രുതിയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവ് പലതവണ ശ്രുതിയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഒരിക്കൽ വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും മറ്റൊരിക്കൽ മുഖത്ത് തലയിണ അമര്‍ത്തിയും ശ്രുതിയെ കൊല്ലാനായി അനീഷ് ശ്രമിച്ചിരുന്നുവെന്ന് സഹോദരൻ വെളിപ്പെടുത്തി. പണത്തിനു വേണ്ടിയാണ് അനീഷ് ഈ ക്രൂരതകൾ കാട്ടിയതെന്നാണ് കുടുംബം പറയുന്നത്. വീട്ടുകാരെ വിളിയ്ക്കാൻ പോലും അനീഷ് അനുവദിക്കില്ലായിരുന്നുവെന്നും ശ്രുതിയുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നു.
ശ്രുതിയെ നിരീക്ഷിക്കാന്‍ അനീഷ് വീടിനുള്ളിൽ ക്യാമറയും വോയിസ് റെക്കോര്‍ഡറും വരെ സ്ഥാപിച്ചിരുന്നു. മുൻപ് ശ്രുതിയുടെ ശരീരമാകെ ഇയാൾ കടിച്ച് മാരകമായി മുറിവേല്‍പിച്ചുവെന്നും സഹോദരൻ വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനു ശേഷമാണ് താൻ അനുഭവിച്ച കൊടും ക്രൂരതകൾ ശ്രുതി പുറത്ത് പറഞ്ഞത്. ശ്രുതി തൻ്റെ ശമ്പളം കുടുംബത്തിന് നൽകുന്നുവെന്ന സംശയമായിരുന്നു അനീഷിനുണ്ടായിരുന്നതെന്നും ശ്രുതിയുടെ ബന്ധുക്കൾ വ്യക്തമാക്കി.





























