രാജസ്ഥാൻ : ആൾവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം ഉണ്ടായത്. മധ്യപ്രദേശ് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ജമ്മു കാശ്മീരിലെ വൈഷ്ണുദേവി ക്ഷേത്രത്തിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് അപകടം. സന്തോഷ് കുമാർ (35), ഭാര്യ ശശി (33), ഇവരുടെ 13 വയസ്സുള്ള മകൾ രാഗ്നി, സന്തോഷ് കുമാറിന്റെ അമ്മ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തിൽ മരിച്ച ഒരു സ്ത്രീയെ കൂടി ഇനി തിരിച്ചറിയാൻ ഉണ്ട്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടുത്തത്തിനിടയിൽ ഡ്രൈവർ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തീപിടിത്തത്തിൽ കാരണം എന്താണെന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പെട്രോൾ ചോർച്ചയാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.





























