തൃശൂർ : ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആവണശ്ശേരി സ്വദേശിനിയായ 30 വയസ്സുകാരി ഉണ്ണിമായയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉണ്ണിമായയുടെ ഭർത്താവ് ശിവപ്രസാദിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. നിലവിൽ ഇയാൾ ഒളിവിലാണെന്നാണ് വിവരം . ഇന്ന് പുലർച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശിവപ്രസാദിന്റെ അമ്മ കിടപ്പുമുറിയിൽ ഉണ്ണിമായയെ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഉണ്ണിമായയുടെ കഴുത്തിൽ ഞരിച്ചതിന്റെ പാടുകൾ ഉണ്ട്. കഴുത്തിന്റെ വലതുവശത്തായാണ് പാടുകൾ കണ്ടെത്തിയിട്ടുള്ളത്. ശരീരത്തിൽ മറ്റ് മുറിവുകളോ ക്ഷതങ്ങളോ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. ദമ്പതികൾക്കിടയിൽ കുറച്ചു കാലമായി തർക്കങ്ങൾ നിലനിന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും വിവരമുണ്ട്. ഈ തർക്കത്തിന് പിന്നാലെയാകാം ശിവപ്രസാദ് ഉണ്ണിമായയെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.





























