ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയിലെ ന്യൂ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിസേറിയന് വിധേയരായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. ആറുപേരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ കോട്ടയിലേക്ക് അയക്കുകയും ചെയ്തു. മെയ് അഞ്ചിനാണ് ഒരു സ്ത്രീ മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 13 ഗർഭിണികൾക്കാണ് സിസേറിയൻ നടത്തിയത്. ഇതിൽ ആറ് പേരുടെ നില ശസ്ത്രക്രിയയ്ക്ക് 8-10 മണിക്കൂറിനു ശേഷം വഷളാകാൻ തുടങ്ങി. രക്തസമ്മർദവും പ്ലേറ്റ്‌ലെറ്റുകളും കുറയുകയും മൂത്രത്തിൽ തടസ്സം നേരിടുകയും ചെയ്തു. ഇത് വൃക്ക അണുബാധയുടെ സൂചനയാണെന്ന് മെഡിക്കൽ കോളേജ് ആൻഡ് ആശുപത്രി പ്രിൻസിപ്പൽ ഡോ. നിലേഷ് ജെയിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരിച്ച സ്ത്രീയുടെ കുട്ടി ആരോഗ്യവാനാനാണാണെന്നും മുത്തശ്ശിയാണ് കുട്ടിയെ നോക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
സിസേറിയന് വിധേയയായ ഒരു സ്ത്രീ നെഫ്രോളജി ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവം വാര്‍ത്തയായതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഗുരുതരാവസ്ഥയിലുള്ള സ്ത്രീകളെ ഉടന്‍ തന്നെ കോട്ടയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലേക്ക് മാറ്റിയതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഗായത്രി റാത്തോഡ് പറഞ്ഞു. എല്ലാ രോഗികളുടെയും അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമുള്ളപ്പോഴെല്ലാം അധിക വൈദ്യസഹായം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. ജയ്പൂരിലെ സവായ് മാൻ സിംഗ് മെഡിക്കൽ കോളജിൽ നിന്നുള്ള നാലംഗ വിദഗ്ധ സംഘമാണ് യുവതികളുടെ ചികിത്സക്ക് നേതൃത്വം നല്‍കുന്നത്.





























