തിരുവനന്തപുരം : വക്കത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട എല്‍ഐസി ഏജന്റ് ജെസിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ ജെസിയുടെ സുഹൃത്ത് മോഹനനെ പോലീസ് അറസ്റ്റു ചെയ്തു. ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഈ മാസം 18നാണ് ജെസിയെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണ് എന്ന് തെളിഞ്ഞതെന്ന് പോലീസ് പറയുന്നു.
ഡിസംബര്‍ 18നാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ജെസിയുടെ മൃതദേഹം റെയില്‍ പാളത്തിനരികില്‍ കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജെസി ശ്വാസംമുട്ടിയാണു മരിച്ചതെന്നു സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി അറസ്റ്റിലായത്. രണ്ടു വര്‍ഷം മുന്‍പ് ജെസിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ജെസിക്ക് രണ്ടു മക്കളുമുണ്ട്.
എന്നാല്‍ സമീപവാസിയായിരുന്ന മോഹനനുമായി ജെസി അടുപ്പം പുലര്‍ത്തിയിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാണാതായ ദിവസം വീടിനു സമീപത്തുനിന്ന് ഓട്ടോറിക്ഷയില്‍ മോഹനനൊപ്പം ജെസി യാത്ര ചെയ്തതായി മൊഴികള്‍ ലഭിച്ചിരുന്നു. സ്വര്‍ണം പണയം വെച്ചു കുറച്ചു പണം വേണമെന്ന് മോഹനന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജെസി ഇതു നല്‍കിയില്ല. ഇതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതി സമ്മതിച്ചു.





























