മല്ലപ്പള്ളി : വെണ്ണിക്കുളം പടുതോട്- എഴുമറ്റൂർ – ചാലാപ്പള്ളി – ചുങ്കപ്പാറ റൂട്ടിൽ യാത്രാ ക്ലേശം രൂക്ഷം.പ്രശ്നം പരിപരിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. കെ.എസ്.ആർ.ടിയും സ്വകാര്യ ബസുകളും ഉൾപ്പെടെ ഏഴിലധികം ബസുകൾ നിരവധി ട്രിപ്പുകൾ നടത്തിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ മൂന്ന് ബസുകളാണ് സർവീസ് നടത്തുന്നത്. അതും കൃത്യമായി ഇല്ലാത്തതിനാൽ യാത്രക്കാർ മിക്കപ്പോഴും പെരുവഴിയിലാകുകയാണ് പതിവ്. വൈകുന്നേരം ആറരക്കു ശേഷം ചുങ്കപ്പാറയിൽ നിന്നും ഈ റൂട്ടിൽ ബസ് സർവ്വീസ് പൂർണമായും ഇല്ലാത്ത അവസ്ഥയാണ്.
ബസ് സർവ്വീസ് കുറഞ്ഞതോടെ വിദ്യാർഥികളും തൊഴിലാളികളും മറ്റും കൃത്യസമയങ്ങളിൽ എത്തിപ്പെടാൻ കഴിയാതെ നട്ടം തിരിയുകയാണ്. പിന്നെ അനുഭവിക്കേണ്ടി വരുന്നത് ഏറെ ദുരിതമാണ്. മിക്കപ്പോഴും അമിത കൂലി നൽകി ടാക്സി വാഹനങ്ങള ആശ്രയിക്കേണ്ട ഗതികേടിലാണ്. റോഡിന്റെ ശോച്യാവസ്ഥ പറഞ്ഞാണ് സ്വകാര്യ ബസുകൾ സർവ്വീസ് മുടക്കുന്നതിന് പറയുന്ന കാരണമെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്തെ രൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി, തിരുവല്ല ഡിപ്പോ ളികളിൽ നിന്നും സർവ്വീസ് നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മല്ലപ്പള്ളി ഡിപ്പോയിൽ നിന്നുള്ള ബസുകൾ വായ്പ്പൂര് – കോട്ടാങ്ങൽ വഴി ചുങ്കപ്പാറക്കാണ് സർവീസ് നടത്തുന്നത്. ഇതിൽ ഇടക്കുള്ള ചില ട്രിപ്പുകൾ ഈ റൂട്ടിലൂടെ തിരിച്ചു വിട്ടാൽ യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും.