തിരുവല്ല : കുറ്റപ്പുഴയിൽ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയായ കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ ഏഴു മണിയോടെ വിടിന്റെ പിൻവശത്തെ അടുക്കളയിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ ആറു മണിയോടെ ഭർത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി നൽകാനായി അടുക്കളയിലേക്ക് പോയ മഹിളാമണിയെ ഏറെ നേരമായും കാണാതായതിനെ തുടർന്ന് ഭർത്താവ് അടുക്കളയിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കാണപ്പെട്ടത്.
ഭർത്താവ് ശശി ഉടൻ തന്നെ സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് ബന്ധുക്കൾ ചേർന്ന് മഹിളാ മണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മഹിളാ മണിക്ക് മൂന്നാഴ്ച മുമ്പ് കോവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്ന് മഹിളാമണിക്ക് ചില മാനസിക പ്രശ്നങ്ങൾ അനുഭവപെട്ടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് തിരുവല്ല പോലീസ് പറഞ്ഞു. ഉച്ചയോടെ ഡോഗ് സ്ക്വാർഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തുമെന്ന് സി.ഐ പി.എസ് വിനോദ് പറഞ്ഞു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.