ഭോപാൽ : ആദിവാസികൾ കൂടുതലായി ഉപയോഗിക്കുന്ന മഹുവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന മദ്യം നിയമപരമാക്കി മധ്യപ്രദേശിലെ ബിജെപി സർക്കാർ. പൈതൃക മദ്യം ആയിട്ടാകും ഇവ വിൽക്കുകയെന്നും ഇതിനായി പുതിയ മദ്യനയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. സംസ്ഥാനത്തെ ആദിവാസികൾക്കാണ് പരമ്പരാഗതമായ ഈ മദ്യം ഉൽപാദിപ്പിക്കാനും വിൽക്കാനും അനുമതിയുണ്ടാകുക.
മഹുവ വൃക്ഷത്തിന്റെ പൂവില്‍നിന്നാണ് മദ്യം ഉണ്ടാക്കുന്നത്. ആദിവാസി നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജൻജാതീയ ഗൗരവ് ദിവസ് ആയി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹാസമ്മേളനവും ഭോപാലിൽ നടന്നു. ആഘോഷത്തിന്റെ സമാപന സമ്മേളനം രാമനഗർ മണ്ഡലയിൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ആദിവാസികൾക്കായി പ്രഖ്യാപനങ്ങൾ നടത്തിയത്.
കമ്മ്യൂണിറ്റി വനങ്ങൾ നിയന്ത്രിക്കാനുള്ള അവകാശം ആദിവാസികൾക്ക് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവർക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാമെന്നും തടിയുടെയും പഴങ്ങളുടെയും അവകാശം ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി അവാസിയ ഭൂ – അധികാർ യോജന പ്രകാരം അവർക്കു താമസ ഭൂമിയുടെ അവകാശം നൽകും. സംസ്ഥാനത്തെ 89 ആദിവാസി വികസന ബ്ലോക്കുകളിൽ റേഷൻ ആപ്‌കെ ഗാവ് പദ്ധതി ആരംഭിച്ചു. ഇതുപ്രകാരം ഗ്രാമങ്ങളിൽ റേഷൻ വാഹനങ്ങൾ വഴി വിതരണം ചെയ്യും.
ആദിവാസി യുവാക്കൾക്ക് സർക്കാർ ജാമ്യത്തിൽ ബാങ്കുകൾ വഴി വായ്പ നൽകി റേഷൻ വിതരണ വാഹനങ്ങൾ വാങ്ങും. കുറച്ച് പണവും സർക്കാർ നൽകും. ഓരോ വാഹനത്തിനും പ്രതിമാസം 26,000 രൂപ സർക്കാർ വാടകയായി നൽകും. ആദിവാസികൾക്കെതിരെ ചുമത്തിയ കള്ളക്കേസുകളും മറ്റു ഗുരുതരമല്ലാത്ത കേസുകളും പിൻവലിക്കും. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ആദിവാസി സമൂഹത്തിന് വീട് നിർമിക്കുന്നതിന് സൗജന്യമായി മണൽ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.