തൃശൂര്‍ : പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ കളക്ടര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായി. ഇതാദ്യമായാണ് തൃശൂര്‍ പൂരം നടത്തിപ്പിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഈ വര്‍ഷത്തെ പൂരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടും എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി ബാരിക്കേഡുകളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇത് വഹിക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ദേവസ്വം മന്ത്രി കെ.രാധകൃഷ്ണന്‍, മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വിഷയം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു.
പാറമേക്കാവിന്റെ മണികണ്ഠനാലിന് പിന്നാലെ തിരുവമ്ബാടിയുടെ നടുവിലാല്‍ നായ്ക്കനാല്‍ പന്തലുകളും ഉയരാന്‍ തുടങ്ങിയതോടെ തട്ടകങ്ങളില്‍ ആളും ആരവുമായി. ദേവസ്വങ്ങളും ഘടകക്ഷേത്രങ്ങളും ആന എഴുന്നെളളിപ്പിന്റെയും വെടിക്കെട്ടിന്റെയും ഒരുക്കങ്ങള്‍ക്കും വേഗം കൂട്ടി. എഴുന്നെള്ളിപ്പില്‍ പങ്കെടുപ്പിക്കാനുള്ള ആനകളുടെ സാദ്ധ്യതാ പട്ടികയുമായി. ഇരു ദേവസ്വങ്ങള്‍ക്കുമായി 85 ആനകളുടെ പട്ടികയാണ് തയ്യാറാക്കിയത്. പാറമേക്കാവ് വിഭാഗം 45 ആനകളെയും തിരുവമ്പാടി 39 ആനകളുടെയും ആദ്യ പട്ടികയാണ് പുറത്തുവിട്ടത്. തെക്കെഗോപുരവാതില്‍ തുറന്ന് പൂരവിളംബരം നടത്താനായി നെയ്തലക്കാവിന് വേണ്ടി എഴുന്നെള്ളുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ എറണാകുളം ശിവകുമാര്‍ പാറമേക്കാവിന് വേണ്ടിയും എഴുന്നെള്ളും.
തെച്ചിക്കോട്ടുകാവ് ദേവീദാസനും കൂടല്‍മാണിക്യം മേഘാര്‍ജുനനുമെല്ലാം പാറമേക്കാവിന്റെ നിരയിലുണ്ട്. സ്വന്തം ആനയായ ചന്ദ്രശേഖരന്‍ ആണ് തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത്. പാറന്നൂര്‍ നന്ദനും ഗുരുവായൂര്‍ സിദ്ധാര്‍ത്ഥനും കുട്ടന്‍കുളങ്ങര അര്‍ജുനനുമെല്ലാമാണ് തിരുവമ്പാടിയുടെ പട്ടികയിലുള്ളത്. ആനകളുടെ കാര്യത്തില്‍ ഇരുദേവസ്വങ്ങള്‍ക്കും സ്വന്തം കമ്മിറ്റിക്കു പുറമേ ജോയിന്റ് കമ്മിറ്റി വേറെയുമുണ്ട്. ആന മാത്രമല്ല, മേളം, പന്തല്‍, തോരണം, ഭക്ഷണം, ചമയം, വെടിക്കെട്ട് എന്നിവയ്‌ക്കെല്ലാം ദേവസ്വങ്ങളില്‍ പ്രത്യേകം കമ്മിറ്റികളുണ്ട്. പൂരം പ്രദര്‍ശനത്തിനും പ്രത്യേകം കമ്മിറ്റിയും നടത്തിപ്പുകാരുമുണ്ട്. രാത്രി എഴുന്നെള്ളിപ്പിനുള്ള തീവെട്ടിയൊരുക്കങ്ങള്‍ വരെ പൂരത്തട്ടകങ്ങളില്‍ സജീവമാണ്. ഓരോ എഴുന്നള്ളിപ്പും മൂന്നുമണിക്കൂര്‍ വരെ നീളും. ഒരുമാസം മുന്‍പേ തീവെട്ടിക്കുള്ള ഒരുക്കം തുടങ്ങിയിരുന്നു. മുല്ലമൊട്ട്, താമരമൊട്ട് ശൈലിയിലുള്ള തീവെട്ടികളാണുള്ളത്. മൂന്നു കിലോ തുണി ചുറ്റിയെടുത്താല്‍ രണ്ടുമണിക്കൂറോളം കത്തും. പൂരത്തിലെ ഒരുവിഭാഗത്തില്‍ മാത്രം മുപ്പത്തിയഞ്ചോളം പേരാണ് തീവെട്ടിവെളിച്ചവുമായുണ്ടാകുക.
മേയ് നാലിനാണ് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ കൊടിയേറ്റം. ഇതേദിവസംതന്നെ എട്ട് ഘടകക്ഷേത്രങ്ങളിലും കൊടി ഉയരും. പൂരം കൊടിയേറ്റസമയം ഇത്തവണ നേരത്തേയാണ്. പാറമേക്കാവില്‍ രാവിലെ ഒമ്പതിനും 10.30നും ഇടയിലും തിരുവമ്പാടിയില്‍ 10.30നും 10.55നും ഇടയിലും കൊടിയേറ്റം നടക്കും. സാധാരണ പന്ത്രണ്ടുമണിയോടെയാണ് ഇരുക്ഷേത്രങ്ങളിലും കൊടിയേറ്റച്ചടങ്ങുകള്‍ നടക്കാറുള്ളത്. പാറമേക്കാവില്‍ വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിനിറുത്തിയാണ് ദേശക്കാര്‍ കൊടി ഉയര്‍ത്തുക. നടുവിലാല്‍, നായ്ക്കനാല്‍ എന്നിവിടങ്ങളിലാണ് തിരുവമ്പാടി വിഭാഗം പൂരനഗരിയെ ആകര്‍ഷകമാക്കി അലങ്കാരപ്പന്തലുകള്‍ ഉയര്‍ത്തുന്നത്. രാവിലെ നടന്ന ചടങ്ങില്‍ മുന്‍മന്ത്രി വി.എസ് സുനില്‍കുമാര്‍, മേയര്‍ എം.കെ വര്‍ഗീസ്, പി.ബാലചന്ദ്രന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, തേക്കിന്‍കാട് കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി.വിജയന്‍, രവി മേനോന്‍, കെ.ഗിരീഷ്, സുന്ദര്‍മേനോന്‍, കൗണ്‍സിലര്‍ എം.പ്രസാദ് തുടങ്ങിയവരും തിരുവമ്പാടി ദേശക്കാരും പങ്കെടുത്തു.