വാഷിങ്ടൺ : പശ്ചിമേഷ്യയെ പൂർണ്ണമായ യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ മൂന്നാം ദിവസവും അതിശക്തമായ സൈനിക നടപടിക്ക് യുഎസ്. വ്യാഴാഴ്ച രാത്രിയോടെ ഇറാനിൽ വൻ ആക്രമണം നടത്തുമെന്നും ഇറാന്റെ എണ്ണക്കയറ്റുമതിയുടെ നട്ടെല്ലായ ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് പശ്ചിമേഷ്യൻ സമവാക്യങ്ങളെ ഉലയ്ക്കുന്ന നിർണായക പ്രഖ്യാപനം നടത്തിയത്. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെല്ലാം തകർത്തതായും നാവിക-വ്യോമ സേനകൾക്ക് കനത്ത നാശനഷ്ടം വരുത്തിയതായും ട്രംപ് അവകാശപ്പെട്ടു. മുൻപ് വെനസ്വേലയിൽ ചെയ്തതുപോലെ ഇറാന്റെ എണ്ണ-വാതക വിപണികളുടെ പൂർണനിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇറാന്റെ മൊത്തം എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുക വഴി ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് യുഎസിന്റെ ലക്ഷ്യം.
കഴിഞ്ഞ മാർച്ച് പകുതിയോടെ ഈ ദ്വീപിലെ സൈനിക സംവിധാനങ്ങൾക്ക് നേരെ യുഎസ് ബോംബാക്രമണം നടത്തിയിരുന്നു. ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം യുഎസിന്റെ സൈനിക ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം നേരിട്ടുള്ള യുദ്ധത്തിലേക്ക് വഴിമാറിയത്. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ജോർദാൻ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾക്കിടെ ഒമാൻ തീരത്ത് വൻ ദുരന്തമുണ്ടായി. ഒമാൻ തീരത്ത് പലാവു പതാകയേന്തിയ കപ്പലിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.





























