ഹരിപ്പാട് : ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങളുടെ ഭാഗമായി ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വിളംബരജാഥ പോലീസ് തടഞ്ഞതിനെച്ചൊല്ലി ഹരിപ്പാട് നഗരത്തിൽ വൻ സംഘർഷം. ജാഥ തടയാൻ ഹരിപ്പാട് എസ്.ഐ പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ടതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. സംഭവത്തിന് പിന്നാലെ 25 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇതിന് തൊട്ടുപിന്നാലെ ഹരിപ്പാട് എസ്.ഐയെ അടിയന്തരമായി സ്ഥലം മാറ്റുകയും ചെയ്തു. ലോകകപ്പിൽ പങ്കെടുക്കുന്ന പ്രമുഖ ടീമുകളുടെ ജഴ്സി ധരിച്ചും വിവിധ രാജ്യങ്ങളുടെ പതാകകളും ഫുട്ബോൾ ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൈകളിലേന്തിയുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ വിളംബര ജാഥ നടത്തിയത്. ജാഥ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ജംക്‌ഷനിൽ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം.
മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹരിപ്പാട് എസ്.ഐ ബാബുജി പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് ജാഥ തടയുകയായിരുന്നു. ജാഥയിലുണ്ടായിരുന്ന വാഹനവും ഉച്ചഭാഷിണിയും പോലീസ് പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഒടുവിൽ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ ഉറപ്പിച്ചു പറഞ്ഞതോടെ ജാഥയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം പോലീസ് പിൻവാങ്ങി.





























