വാഷിങ്ടൺ : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്ത ആഴ്ച വൈറ്റ് ഹൗസ് സന്ദർശിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ ബന്ധത്തിൽ “ആരാണ് ബോസ്” എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാമെന്നും ട്രംപ് ഒരു ഫോൺ അഭിമുഖത്തിനിടെ ആക്സിയോസിനോട് പ്രതികരിച്ചു. തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളതെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, അധികാരശ്രേണിയിലെ തന്റെ മേധാവിത്വം ആവർത്തിക്കുകയാണ് ട്രംപ്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളെച്ചൊല്ലി ഇരു നേതാക്കളും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം വരുന്നത്.
ലെബനനിലെ ഇസ്രയേൽ യുദ്ധം ഇറാനുമായുള്ള സമാധാന ചർച്ചകളെ ബാധിക്കുന്നതിൽ ട്രംപ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇരുവരും അവസാനമായി നേരിൽ കണ്ടത് കഴിഞ്ഞ ഫെബ്രുവരി 11-ന് അമേരിക്കയിൽ വെച്ചായിരുന്നു. ഉടൻ തന്നെ അമേരിക്കയിൽ വെച്ച് കാണാമെന്ന് ഇരുവരും വെള്ളിയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ സമ്മതിച്ചതായി നെതന്യാഹുവിന്റെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ജൂലൈ 7-8 തീയതികളിൽ തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് യാത്ര ചെയ്യുന്നതിനാൽ അടുത്ത ആഴ്ചയിലെ സന്ദർശനം പ്രായോഗികമായേക്കില്ലെന്നും കൂടിക്കാഴ്ച തൊട്ടടുത്ത ആഴ്ചയിലേക്ക് മാറിയേക്കാമെന്നും ഇസ്രയേൽ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.






























