തിരുവനന്തപുരം : സി പി എം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ജില്ലാ സമ്മേളനങ്ങള്‍. എല്ലാവിധ കൊവിഡ് പ്രോട്ടോകോളും പാലിച്ചാണ് സമ്മേളനമെന്ന് സി പി എം നേതൃത്വം പറഞ്ഞു. 1500 പേര്‍ ഇരിക്കാവുന്ന ഹാളില്‍ 150 പേര്‍ മാത്രമാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പറയുന്നു. പൊതുസമ്മേളനവും റാലിയും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ സമ്മേളന ഹാളിലേക്ക് പ്രവേശനമുള്ളുവെന്നും അദ്ദേഹം പറയുന്നു.
കാസര്‍കോടും കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സമ്മേളനമെന്ന് സി പി എം അവകാശപ്പെടുന്നു. എന്നാല്‍ കാസര്‍കോട് പൊതുപരിപാടികളെല്ലാം വിലക്കി കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറിനകം ഇത് പിന്‍വലിച്ചത് വലിയ വിവാദമായിരുന്നു. സി പി എം സമ്മേളനം നടക്കുന്നതിനാലാണ് കളക്ടര്‍ ഉത്തരവ് പിന്‍വലിച്ചതെന്നാണ് ആരോപണം. എന്നാല്‍ സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരുകയാണ്. സ്‌കൂളുകള്‍ അടച്ചു. പൊതുസ്ഥലത്തെ പരിപാടികളില്‍ കടുത്ത നിയന്ത്രണമായി. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഞായറാഴ്ച ഏര്‍പ്പെടുത്തി. ഈ ഒരു സാഹചര്യത്തില്‍ സി പി എം സമ്മേളനം നടക്കുന്നതിനിടെ വിമര്‍ശനവും ഉയരുന്നുണ്ട്.





























