ചെന്നൈ : തമിഴ്‌നാട്ടിൽ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലേക്ക്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയെന്ന് കരുതിയ വിജയ്ക്ക് ഗവർണറുടെ ഇടപെടൽ തിരിച്ചടിയായി. 116 എം.എൽ.എമാരുടെ പിന്തുണക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും വിസികെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ കത്തുകൾ ഹാജരാക്കാനായില്ലെന്നും ഗവർണർ ആർവി ആർലേക്കറുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെ നാളെ നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നീളാൻ സാധ്യതയുണ്ട്.
ടിവികെ സഖ്യത്തിന്റെ ഭാഗമല്ലെന്ന മുസ്ലീം ലീഗിന്റെ പുതിയ വിശദീകരണം വിജയിക്ക് വലിയ തിരിച്ചടിയായി. സർക്കാരിനെ നിയമസഭയിൽ പിന്തുണയ്ക്കുമെന്നാണ് തങ്ങൾ ഗവർണറെ അറിയിച്ചതെന്നും ലീഗ് നേതൃത്വം പറഞ്ഞു.
നേരത്തെ ബിജെപി വിരുദ്ധ നിലപാടിന്റെ ഭാഗമായി ടിവികെയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ലീഗ് പിന്നോട്ട് പോയത് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. സിപിഐ എം, സിപിഐ, വിസികെ തുടങ്ങിയ ഇടത് കക്ഷികളുമായി മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് 118 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് വിജയ് ഗവർണറെ കണ്ടത്. വർഗീയ ശക്തികളെ അകറ്റിനിർത്താൻ വിജയിയെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഇടതുപക്ഷ പാർട്ടികൾ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷം തെളിയിക്കാൻ മറ്റ് ചില കക്ഷികളുടെ കൂടി പിന്തുണ വിജയ്ക്ക് അത്യാവശ്യമായി വന്നിരിക്കുകയാണ്.






























