തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാൻസ്ജെൻഡറെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ചെറുവയ്ക്കൽ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന് വിളിക്കുന്ന അനിൽകുമാർ (47), രാജീവ് (42 ) എന്നിവരെയാണ് ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ചാവടിമുക്കിൽ താമസിക്കുന്ന ആൽബിനെയാണ് അക്രമി സംഘം തലക്കടിച്ച് പരിക്കേൽപ്പിച്ചത്.
സഹോദരി ലൈജുവിനൊപ്പമാണ് ട്രാൻസ്ജെൻഡർ സഹോദരങ്ങളായ ആൽബിനും ദേവനും താമസിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അഞ്ച് പേർ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനെയാണ് ട്രാൻസ്ജെൻഡറായ സഹോദരൻ ആൽബിനെ ആക്രമിച്ചത്. ആൽബിനൊപ്പമുണ്ടായിരുന്നു ദേവനെയും സംഘം മർദ്ദിച്ചു. ശ്രീകാര്യം പോലീസിൽ പരാതി നൽകിയിട്ടും പോലീസ് ഗൗരത്തോടെ അന്വേഷണം നടത്തിയില്ലെന്ന് ലൈജു പറയുന്നു. എന്നാൽ പരാതി കിട്ടിയപ്പോള്‍ അന്വേഷണം തുടങ്ങിയെന്നും പ്രതികളെ കസ്റ്റഡിലെടുത്തുവെന്നും ശ്രീകാര്യം പോലീസ് പറഞ്ഞു.