കോലഞ്ചേരി : വില കൂടിയ അലങ്കാര ഇനത്തിൽപ്പെട്ട തത്തകളെ മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പെരിങ്ങോൾ ചിറമോളേൽ ജോസഫിന്റെ 75000 രൂപയോളം വിലവരുന്ന തത്തയാണ് മോഷണം പോയത്. കുമ്മനോട് പുത്തൻ പുരക്കൽ വിപിൻ (32), കുമ്മനോട് തൈലാൻ വീട്ടിൽ അനൂപ് (39) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്‌റ്റ് ചെയ്തത്.
മോഷണ സംലത്തിൽപ്പെട്ട അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയിയെ വാഹന മോഷണക്കേസിൽ ഹിൽപാലസ് പോലീസ് കഴിഞ്ഞ 7 ന് പിടികൂടിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വിപിനും ബിനോയിയും ചേർന്ന് മോഷ്ടിച്ച തത്തകളെ അനൂപിനെ വിൽക്കാൻ ഏൽപ്പിച്ചു.
ഇയാൾ തൃപ്പൂണിത്തുറയിൽ ഒരാൾക്ക് തത്തകളെ വിറ്റു. മോഷണമുതലാണെന്നറിയാതെയാണ് ഇയാൾ തത്തകളെ വാങ്ങിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
മോഷണത്തെ തുടർന്ന് സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ജില്ലയിലെ മുഴുവൻ പക്ഷി വളർത്തൽ -വിൽപന കേന്ദ്രങ്ങളിൽ പോലിസ് പരിശോധ നടത്തിയിരുന്നു. പിടിയിലായവർ നിരവധി കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ ടി.ദിലീഷ്, എസ്.ഐമാരായ ടി.എം.തമ്പി, സജീവ്, എസ്.സി.പി..ഒ മാരായ ബി.ചന്ദ്രബോസ്, ഡിനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.